'ബിജെപിയാണ് ചിതറിക്കിടക്കുന്നത്, അവർക്കൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലും ഇല്ല'; പ്രിയങ്ക ഗാന്ധി
ജയ്പൂർ; ബി ജെ പിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജസ്ഥാനിൽ ബി ജെ പി ചിതറിക്കിടക്കുകയാണെന്നും ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും ഉയർത്തിക്കാട്ടാൻ പാർട്ടിക്ക് സാധിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താനാകാം മോദി ഇടയ്ക്കിടെ സംസ്ഥാനം സന്ദർശിക്കുന്നതെന്നും പ്രിയങ്ക പരിഹസിച്ചു.
'തന്റെ പേര് പറഞ്ഞാണ് മോദി വോട്ട് തേടുന്നത്. ഭരണം കിട്ടിയാൽ മോദി ഡൽഹിയിൽ നിന്നും വന്ന് ഇവിടെ ഭരിക്കുമോ? സംസ്ഥാന നേതാവ് തന്നെ ഭരിക്കേണ്ടേ?', പ്രിയങ്ക ചോദിച്ചു.

രാജ്യത്ത് വിലക്കയറ്റം കാരണം ജനം ദുരിതത്തിലാണെന്നും അവർ പറഞ്ഞു. 'ഒരു കർഷകൻ പ്രതിദിനം ശരാശരി 27 രൂപയാണ് സമ്പാദിക്കുന്നത്. എന്നാൽ മോദിയുടെ സുഹൃത്തായ ഗൗതം അദാനിയെപ്പോലുള്ള വൻകിട വ്യവസായികൾ 16,000 കോടി രൂയാണ് പ്രതിദിനം സമ്പാദിക്കുന്നത്. ഇതാണ് രാജ്യത്തിന്റെ സ്ഥിതി. സർക്കാർ അദ്ദേഹത്തിന് സമ്പൂർണ സഹായം നൽകുകയും വായ്പകൾ എഴുതിത്തള്ളുകയും ചെയ്യുന്നു. കർഷകരുടെ കടം എഴുതിത്തള്ളാൻ പണമില്ലെന്ന് അതേ സർക്കാർ പറയുന്നു', പ്രിയങ്ക കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് കർഷകരുടെ 14,000 കോടി രൂപയുടെ വായ്പ സംസ്ഥാന സർക്കാർ എഴുതിത്തള്ളിയെന്നും രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ക്ഷേമത്തിനായി കോൺഗ്രസ് ആരംഭിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കുമെന്നും പ്രിയങ്ക ആരോപിച്ചു.
ഏത് തരം നേതാക്കളാണ് വേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മതത്തെ കുറിച്ച് മാത്രം സംസാരിക്കുന്നവർ വേണോ അതോ പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്ന നേതാക്കൾ വേണമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. വികാരങ്ങളും മതങ്ങളും രാഷ്ട്രീയത്തിൽ ഉപയോഗിക്കുമ്പോൾ അതിനെ ജാഗ്രതയോടെ കാണണം. കാരണം അവരുടെ ലക്ഷ്യം മതം മാത്രമാണോ അതോ അവർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണോയെന്ന് മനസിലാക്കണം', പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം കോൺഗ്രസും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരത്തുടർച്ച ലഭിച്ചാൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് പാർട്ടി നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമോയെന്ന ചോദ്യത്തിന് എം എൽ എമാരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കമാന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നായിരുന്നു സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്.












Click it and Unblock the Notifications