'രോഹിണിയെ പോലൊരു മകളെ വേണം'; ശത്രുക്കൾ പോലും ലാലുവിന്റെ മകളെ വാനോളം പുകഴ്ത്തുന്നു
ന്യൂഡൽഹി: ആർ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വൃക്ക നൽകിയ മകൾ രോഹിണി ആചാര്യക്ക് അഭിനന്ദന പ്രവാഹം. ബി ജെ പി നേതാക്കൾ ഉൾപ്പെടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ സിംഗപ്പൂരിലാണ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നത്. 74കാരനായ ലാലു പ്രസാദിന് വൃക്ക നൽകിയത് നാൽപ്പതുകാരിയായ രോഹിണി ആയിരുന്നു. ഇതിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ കടുത്ത വിമർശകരിൽ ഒരാളായ ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് അടക്കം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!
രോഹിണി ആചാര്യയാണ് ഏറ്റവും ഉത്തമയായ മകൾ. ഏറെ അഭിമാനം. ഭാവിതലമുറയ്ക്ക് മികച്ച മാതൃകയാണ് നിങ്ങളെന്നായിരുന്നു ഗിരിരാജ് സിംഗ് രോഹിണിയെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. ബി ജെ പി എം പി നിഷികാന്ത് ദുബേയും രോഹിണിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് മകളില്ല. രോഹിണിയെ കാണുമ്പോൾ തനിക്കൊരു മകളെ നൽകാത്തതിന് ദൈവത്തോട് വഴക്കിടാൻ തോന്നുന്നു എന്നായിരുന്നു നിഷികാന്ത് ദുബേ കുറിച്ചത്.
.ലാലു പ്രസാദ് യാദവിന്റെ ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹത്തെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐ സി യുവിലേയ്ക്ക് മാറ്റിയെന്നും മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചിരുന്നു. ലാലു പ്രസാദിന്റെയും രോഹിണിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും തേജസ്വി പറഞ്ഞിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് രോഹിണി ലാലു പ്രസാദ് യാദവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, തയ്യാറാണ്, തനിക്ക് ആശംസ നേരൂ എന്നായിരുന്നു രോഹിണി ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്.