ഫേസ്ബുക്ക് വിവാദം: തരൂരിനെ തെറിപ്പിക്കാൻ ബിജെപി നീക്കം, ലോക്സഭാ സ്പീക്കർക്ക് എംപിമാരുടെ കത്ത്
ദില്ലി: ഫേസ്ബുക്ക് പക്ഷപാതിത്വത്തെക്കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഏറ്റുമുട്ടി ശശി തരൂരും ബിജെപിയും. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ജെപിസി യോഗം വിളിക്കാന്‍ തരൂര്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നു എന്നാണ് ആരോപണം.
ജെപിസി അംഗമായ ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് തരൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇരുനേതാക്കളും ലോക്സഭാ സ്പീക്കര്‍ക്ക് പ്രിവിലേജ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ശശി തരൂരിനെ ജെപിസി ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ബിജെപി എംപി സ്പീക്കര്‍ക്ക് മറ്റൊരു കത്തും നല്‍കിയിരിക്കുകയാണ്. മറ്റൊരു ബിജെപി എംപിയായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും തരൂരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
വിശദീകരണം തേടാന്‍ ഫേസ്ബുക്ക് മേധാവികളെ വിളിപ്പിക്കുന്നത് സംബന്ധിച്ച് പരസ്യമായി അഭിപ്രായ പ്രകടനം നടത്തി എന്നാണ് റാത്തോഡ് ആരോപിക്കുന്നത്. സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റാത്തോഡ് കത്ത് നല്‍കിയിട്ടുണ്ട്. വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെയുളള നടപടി ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവായ അന്‍ഖി ദാസ് ഇടപെട്ട് തടഞ്ഞു എന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കണക്കെടുത്താല്‍ ഫേസ്ബുക്കിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മോദിയുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത് കമ്പനിയുടെ ഇന്ത്യയുടെ ബിസ്സിനസ്സ് താല്പര്യങ്ങളെ മോശമായി ബാധിക്കും എന്ന് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒയ്ക്ക് കത്ത് അയച്ചിരുന്നു.
പുടിൻ വിരോധിയായ റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയിൽ! ചായയിൽ വിഷം കലർത്തി നൽകിയെന്ന് സൂചന!
ലേഖനത്തിലെ വെളിപ്പെടുത്തലുകള്‍ ഒരു അത്ഭുതമേ അല്ലെന്ന് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒയ്ക്ക് അയച്ച കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ജീവന് ബലികൊടുത്തും നേടിയെടുത്ത അവകാശങ്ങളും മൂല്യങ്ങളും അട്ടിമറിക്കുന്നതിന് ചിലപ്പോള്‍ ഫേസ്ബുക്ക് അറിഞ്ഞ് കൊണ്ട് തന്നെയാവും കൂട്ട് നില്‍ക്കുന്നത് എന്നും എന്നാല്‍ ഇപ്പോഴും വേണ്ട തിരുത്തല്‍ നടത്താനുളള സമയം വൈകിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.