'അമേരിക്കയും യൂറോപ്പും ഇന്ത്യയിൽ ഇടപെടണോ'? രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

ദില്ലി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായിരിക്കുന്നു എന്നാണ് ലണ്ടനിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞത്. വിദേശ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി വിദേശരാജ്യത്ത് നിന്ന് ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
'അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ രാജ്യത്തെ ജനാധിപത്യത്തേയും രാഷ്ട്രീയത്തേയും പാര്‍ലമെന്റിനേയും നീതിന്യായ വ്യവസ്ഥയേയും അപമാനിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് എന്ന കാര്യം വളരെ വേദനയോടെ ചൂണ്ടിക്കാട്ടാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ അമേരിക്കയും യൂറോപ്പും എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം വലിയ തോതില്‍ ഇല്ലാതായത് എങ്ങനെ എന്ന് മറന്നുപോയത് എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.
രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും മറുപടി പറയണമെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 'ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്കയും യൂറോപ്പും ഇടപെടണം എന്നാണോ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. ഭരിക്കുന്നത് ഏത് സര്‍ക്കാര്‍ ആണെങ്കിലും നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു ഇടപെടലും ഉണ്ടാകുന്നത് അംഗീകരിക്കാവുന്നതല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ രാജ്യവും ഇടപെടരുത്', ബിജെപി നേതാവ് വ്യക്തമാക്കി.
'മിസ്റ്റര്‍ ഖാര്‍ഗെ, നിങ്ങള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആണെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ അമേരിക്കയും യൂറോപ്പും ഇടപെടണം എന്നുളള രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദപരവും അപമാനകരവുമായ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് അറിയാന്‍ ബിജെപി ആഗ്രഹിക്കുന്നു. യോജിക്കുന്നില്ലെങ്കില്‍ രാഹുലിന്റെ വാക്കുകളെ തള്ളിപ്പറയാന്‍ തയ്യാറാകണം. തീര്‍ത്തും നിരുത്തരവാദപരമായ രാഹുലിന്റെ പ്രസ്താവനയെ കുറിച്ചുളള നിലപാട് വ്യക്തമാക്കാന്‍ സോണിയാ ഗാന്ധിയും തയ്യാറാകണം' എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications