മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 1400 ഓളം പേർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു
ഇംഫാൽ; നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മണിപ്പൂരിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി 1400 ഓളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ഇംഫാൽ വെസ്റ്റിലെ നൗരിയ പഖംഗലക്പ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് മനാട്ടൻ പ്രവർത്തകരെ സ്വീകരിച്ചു. നേരത്തേ 780 ബി ജെ പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിരുന്നു.

ചടങ്ങിൽ ബി ജെ പി സർക്കാരിനെ മനാട്ടൻ രൂക്ഷമായി വിമർശിച്ചു. ഇന്നത്തെ സർക്കാർ ജനങ്ങളുടെ സർക്കാരല്ല, കാരണം മിക്ക നേതാക്കളും അഴിമതി നടത്തി സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനക്ഷേമത്തിൽ അവർക്ക് താത്പര്യമില്ല മറിച്ച് അവർ മയക്കുമരുന്ന് മാഫിയകളേയും അഴിമതിക്കാരേയും പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ നടത്താൻ സ്ഥാനാർത്ഥികൾ അവരുടെ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കരുത്, പകരം സമാധാനത്തോടും സഹകരണത്തോടും കൂടി തിരഞ്ഞെടുപ്പ് പ്രചാരണം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 28 നും മാർച്ച് അഞ്ചിനുമാണ് വോട്ടെടുപ്പ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു മണിപ്പൂർ ഭരണം ബി ജെ പി പിടിച്ചെടുത്തത്. 60 അംഗ സഭയിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി ജെ പി അധികാരം പിടിച്ചെടുക്കുകയായിരുന്നു. നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണം പിടിച്ചെടുത്തത്. ഇത്തവണയും സംസ്ഥാനത്ത് അധികാര തുടർച്ച നേടുമെന്നാണ് ബി ജെ പിയുടെ അവകാശവാദം.

എന്നാൽ തനിച്ചാണ് ബി ജെ പി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യകക്ഷിയായ നാഷ്ണൽ പീപ്പിൾസ് പാർട്ടി ഇത്തവണ എൻ ഡി എയുടെ ഭാഗ അല്ല. 42 ഇടത്തും എൻ പി പി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പകുതിയിൽ അധികം പേരുമാകട്ടെ ബി ജെ പി ബന്ധം അവസാനിപ്പിച്ചെത്തിയവരും. 19 പേരാണ് ഇത്തരത്തിൽ എൻ പി പിയുടെ സ്ഥാനാർത്ഥികൾ.

അതേസമയം മറുവശത്ത് കോൺഗ്രസ് ആറ് ബി ജെ പി ഇതര പാർട്ടികളുമായി ചേർന്ന് സഖ്യത്തിലാണ് മത്സരിക്കുന്നത്. സി പി ഐ, സി പി എം, ഫോർവേഡ് ബ്ലോക്ക്, ആർ എസ് പി, ജെ ഡി (എസ്) എന്നീ പാർട്ടികൾ ചേർന്ന് മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ് എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്.

ഇത്തവണ എൻ പി പി ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികൾ കിം മേക്കറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ സീറ്റുകൾ ലഭിച്ചാൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് കോൺഗ്രസിനേയോ ബി ജെ പിയേയോ പിന്തുണയ്ക്കുമെന്നായിരുന്നു എൻ പി പി നേതൃത്വം പ്രഖ്യാപിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ നേരത്തേ എൻ പി പിയെ തള്ളി പറഞ്ഞ ബി ജെ പി നേതൃത്വം എൻ പി പിയുമായി അടുക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം എൻ പി പിയുമായി ബി ജെ പി സഖ്യത്തിന് തയ്യാറാണെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷ ശർദ ദേവി പ്രതികരിച്ചിരുന്നു. പാർട്ടി നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
Recommended Video
വാലന്റെൻസ് ദിനത്തിൽ ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് മീരാ ജാസ്മിൻ..കിടിലൻ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications