ഗോവയില്‍ ബിജെപി വീഴും; കോണ്‍ഗ്രസ് സഖ്യത്തിന് 26 വരെ സീറ്റുകള്‍ ലഭിച്ചേക്കും: ഗിരീഷ് ചോദങ്കർ
പനാജി: ആദ്യഘട്ടങ്ങളിലെ വിലയിരുത്തലുകളില്‍ ഗോവയില്‍ ബി ജെ പി ഏകപക്ഷീയ വിജയത്തിലേക്കെന്ന ധ്വനിയായിരുന്നു ഉണ്ടായിരുന്നു. പുറത്ത് വന്ന ചില സർവേകളും ഇത്തരം അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്തോറും ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് സാധിക്കുന്നതാണ് കാണാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞതോടെ കോണ്‍ഗ്രസ് വിജയിച്ചേക്കാമെന്ന തരത്തില്‍വരേയുള്ള വിലയിരുത്തലുകളാണ് ഉണ്ടാവുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിനും എ എ പിക്കും വലിയ മുന്നേറ്റം നടത്താന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസിന് ഗുണകരമായെന്നാണ് വിലയിരുത്തുന്നത്. ഈ ഒരു സാഹചര്യത്തിലാണ് പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്ന അവകാശ വാദവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വരുന്നത്.

ഇത്തവണ സംസ്ഥാനത്ത് ബി ജെ പി ഭരണം വീഴുമെന്നാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിയില്‍ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അരമണിക്കൂറിനുള്ളിൽ തന്റെ പാർട്ടി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

ഫെബ്രുവരി 14 ന് നടന്ന തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയിൽ കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് 24-26 സീറ്റുകൾ നേടുമെന്നും വാർത്താ ഏജന്‍സിയായ പി ടി ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചോദങ്കർ പറഞ്ഞു. "അരമണിക്കൂറിനുള്ളിൽ കോൺഗ്രസിന്റെ എല്ലാ എം എൽ എമാരും ചേർന്ന് അവരുടെ നേതാവിനെ തീരുമാനിക്കുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും. ഞങ്ങളുടെ സഖ്യകക്ഷികളെയും ഞങ്ങൾ വിശ്വാസത്തിലെടുക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസിന്റെ തീരുമാനം വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അത് ആരാണെന്ന് ഗോവയ്ക്ക് മുഴുവൻ അറിയാം" അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവ് ദിഗംബർ കാമത്തിലേക്കാണ് പി സി സി അധ്യക്ഷന്‍ വിരല്‍ ചൂണ്ടുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. "ഞാൻ ഇപ്പോൾ ആരുടെയും പേര് പറയുന്നില്ല, കാരണം നേതാവിനെ തിരഞ്ഞെടുക്കുന്നത് എം എൽഎ മാരുടെ അവകാശമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവെങ്കിലും സഖ്യകക്ഷികളുമായി സർക്കാർ രൂപീകരിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു.

2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു.

പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബി ജെ പിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.












Click it and Unblock the Notifications