ബജറ്റ് 2023 സമ്മേളനത്തിന് ഇന്ന് തുടക്കം: രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്യും
രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാനത്തെ സംമ്പൂർണ്ണ കേന്ദ്ര ബജറ്റാണ് നാളെ നടക്കാന്‍ പോവുന്നത്

ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കും ധനകാര്യ ബില്ലിനുമുള്ള നന്ദി പ്രമേയത്തിന് അംഗീകാരം തേടുന്നതിനാണ് ആദ്യദിനത്തില്‍ സർക്കാരിന്റെ മുൻഗണന. രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെൻസസ് അദാനി-ഹിൻഡൻബർഗ് വിഷയം, വനിതാ സംവരണ ബില്‍ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാറിനെതിരെ സഭയ്ക്കുള്ളില്‍ വലിയ പ്രതിഷേധം നടത്താനും സാധ്യതയുണ്ട്.
നാളെയാണ് കേന്ദ്ര ബജറ്റ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാന സമ്പൂർണ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ഇന്ന് സഭയില്‍ സാമ്പത്തിക സർവേ അവതരിപ്പിക്കും.

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട നാലെണ്ണം ഉൾപ്പെടെ 36 ബില്ലുകൾ ഈ സെഷനിൽ കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. സെഷനിൽ 27 സിറ്റിംഗുകൾ ഉണ്ടാകും, ബജറ്റ് പേപ്പറുകൾ പരിശോധിക്കുന്നതിനുള്ള ഒരു മാസത്തെ ഇടവേളയോടെ ഏപ്രിൽ 6 വരെ സഭ തുടരും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 14-ന് സമാപിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനായി മാർച്ച് 12-ന് പാർലമെന്റ് വീണ്ടും ചേരും.
തിങ്കളാഴ്ച വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചട്ടങ്ങൾക്കനുസൃതമായി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ പ്രതിപക്ഷ കക്ഷികളെ അറിയിച്ചിട്ടുണ്ട്. 27 പാർട്ടികളെ പ്രതിനിധികളും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെ 37 നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷം സഭാ നടപടികൾ സുഗമമായി നടത്തുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം ഞങ്ങൾ തേടുന്നുവെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ്, ആർ ജെ ഡിയുടെ മനോജ് ഝാ, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയവർ അദാനി വിഷയം ഉന്നയിക്കുകയും പാർലമെന്റില്‍ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്ക ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വം പോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൌരവപരമായി കാണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെട്ടത്.
ബി ആർ എസ്, ഡി എം കെ തുടങ്ങിയ പാർട്ടികൾ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർക്കെതിരായ ആരോപണങ്ങളും യോഗത്തില്‍ ഉന്നയിച്ചു. രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെൻസസ് വേണമെന്നായിരുന്നു വൈ എസ് ആർ കോൺഗ്രസ് ആവശ്യപ്പെട്ടത്. സാമൂഹിക വികസന സൂചകങ്ങളിൽ പിന്നാക്കം നിൽക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക സ്ഥിതി അറിയേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി പ്രതനിധി വ്യക്തമാക്കി.
പിന്നാക്ക ജാതിക്കാർ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്പത്തിക നില കണ്ടെത്താൻ സെൻസസ് സഹായിക്കും. ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു, ആർജെഡി തുടങ്ങിയ പാർട്ടികൾ ജാതി സെൻസസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലെ മഹാസഖ്യ സർക്കാർ സംസ്ഥാന വ്യാപകമായി ജാതി സർവേ നടത്തിയെന്നും മെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് വിജയസായി റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications