ദില്ലി കൂട്ടമരണം; ഭാട്ടിയ കുടുംബം 'ബാധ് തപസ്യ' നടത്തിയിരുന്നു? ആൾദൈവം ഗീതാ മാ കസ്റ്റഡിയിൽ
ദില്ലി: ബുരാറിയിൽ ഒരു കുടുംബത്തിലെ 11 പേർ ജീവനൊടുക്കിയ സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം ഗീതാ മായെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിൽ ഒരു ആൾ ദൈവത്തിന്റെ പങ്ക് പോലീസ് നേരത്തെ സംശയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഗീതാ മായെ പോലീസ് ചോദ്യം ചെയ്തത്.
എന്നാൽ ഭാട്ടിയ കുടുംബത്തിന്റെ മരണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഗീതാ മായുമായി കുടുംബാംഗങ്ങൾക്ക് പരിചയമുണ്ടെന്ന് തെളിയിക്കുന്ന ദൃശൃങ്ങൾ പുറത്തായിട്ടുണ്ട്.
കോൺട്രാക്ടറുടെ മകൾ
ഭാട്ടിയ കുടുംബത്തിന്റെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീതാ മാ. വീട്ടിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തിയിരുന്നു. ഇത് നിർമിച്ച് നൽകിയതും ഈ കോൺട്രാക്ടറാണ്. പോലീസ് ഈ കോൺട്രാക്ടറെയും ചോദ്യം ചെയ്തിരുന്നു.
മരണവുമായി ബന്ധം
മതിഭ്രമവും ദുർമന്ത്രവാദത്തിൽ താൽപര്യവുമുണ്ടെന്ന് കരുതുന്ന ഭാട്ടിയ കുടുംബത്തിലെ ഇളയ മകൻ ലളിത് ഒരു ആൾ ദൈവവുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ജൂലൈ പത്താം തീയതി കാണാമെന്ന് പറഞ്ഞാണ് ഇവർ പിരിഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗീതാ മായെ പോലീസ് ചോദ്യം ചെയ്തത്. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആൾ ദൈവവും അനുയായികളും നേരത്തെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
വീഡിയോ പുറത്ത്
കുടുംബത്തിലുള്ളവരെ തനിക്ക് നേരിട്ട് പരിചയമില്ല. പിതാവ് പറഞ്ഞുള്ള അറിവ് മാത്രമാണ് തനിക്കുള്ളത്. താൻ താന്ത്രികക്രിയകൾ ചെയ്യുന്നതിനെപ്പറ്റി പിതാവിൽ നിന്ന് അറിഞ്ഞ കുടുംബം നേരിൽ കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. കൂട്ട മരണം നടന്ന ശനിയാഴ്ച വന്നു കാണ്ടുകൊള്ളാൻ അവർക്ക് അനുവാദം കൊടുത്തതായും ഗീതാ മാ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മന്ത്രവാദത്തിനെന്ന് നടിച്ച് ഇവരെ സമീപിച്ചവർ ഒളിക്യാമറയിൽ ഇവർ പറയുന്നത് പകർത്തുകയായിരുന്നു. എന്നാൽ കുടുംബാഗങ്ങളെ ആത്മഹത്യ ചെയ്യാൻ ഇവർ പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബാധ് തപസ്യ
ഭാട്ടിയ കുടുംബാഗങ്ങൾ മരിക്കുന്നതിന് ഒരാഴ്ച മുമ്പായി ബാധ് തപസ്യയെന്ന ചടങ്ങ് ചെയ്തതായി പോലീസിന് സൂചന ലഭിച്ചു. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങാണിത്. എഴ് ദിവസം നീണ്ടു നിൽക്കുന്ന ബാധ് തപസ്യ കുടുംബം അനുഷ്ഠിച്ചിരുന്നതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഏഴ് ദിവസം തുടർച്ചയായി ആൽ മരത്തിന് പൂജ ചെയ്യണം. മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണ് ഇതെന്നും ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
വേരുകൾ പോലെ
ബാധ് തപസ്യയുടെ അവസാന നിമിഷം ആൽമരത്തിന്റെ വേരുകൾ പോലെ കുടുംബാഗങ്ങൾ താഴേക്ക് തൂങ്ങിക്കിടക്കണമെന്ന് ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. ഈ ആചാരമാണോ കൂട്ടമരണത്തിൽ കലാശിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തനിക്കൊപ്പമുള്ള നാല് ആത്മാക്കൾക്കും മോഷം നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. നാല് പേരുകളും ഡയറിയിൽ കുറിച്ചിട്ടുണ്ട്. കുടുംബവുമായി എന്തെങ്കിലും ബന്ധം ഉള്ളവരാണോ ഇവരെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫോൺ വിവരങ്ങൾ
പതിനൊന്ന് പേരുടെയും ഫോണുകൾ തുണിയിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. കർമം അനുഷ്ഠിക്കുമ്പോൾ ഇങ്ങനെ ചെയ്യണമെന്ന് ഡയറിക്കുറിപ്പുകളിൽ പറയുന്നുണ്ടായിരുന്നു. ഇവരുടെ ഫോൺ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഭാട്ടിയ കുടുംബത്തിന്റെ ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ നൂറിസ്‍ അധികം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഡയറിക്കുറുപ്പുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 11 കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.