മണിപ്പൂരിൽ മെയ്‌തി വിഭാഗത്തിൽപ്പെട്ട 2 മുതിർന്ന പൗരന്മാരുടെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി; 6 പേരെ കാണാനില്ല
ന്യൂഡൽഹി: സംഘർഷ സാഹചര്യം തുടരുന്ന മണിപ്പൂരിലെ ജിരിബാമിൽ മെയ്‌തി വിഭാഗത്തിൽപ്പെട്ട രണ്ട് മുതിർന്ന പൗരന്മാരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൂടാതെ ആറോളം പേര് കാണാനില്ലെന്നും സൂചനയുണ്ട്. നിലവിൽ കഫ്യൂ തുടരുന്ന മേഖലയിൽ നിരവധി കുക്കി-സോ സംഘടനകൾ സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ അക്രമ സംഭവങ്ങൾ തുടരുന്നത്.
ഇന്നലെ വൈകീട്ടോടെ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതിന് ശേഷം മേഖലയിൽ നടത്തിയ വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതെന്നാണ് മണിപ്പൂർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. ഈ മൃതദേഹങ്ങൾ ഉടൻ തന്നെ പോസ്‌റ്റുമോർട്ടം നടപടികൾക്കായി അയച്ചുവെന്നാണ് മണിപ്പൂർ പോലീസിലെ ഐജി ഐകെ മുയ്വ അറിയിച്ചത്.

നിലവിൽ ഇവിടെ നിന്നും കാണാതായ ആറ് പേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ മൂന്ന് സ്ത്രീകളും മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് ഉൾപ്പെടുന്നത്. നേരത്തെ മെയ്‌തി വിഭാഗം ഇംഫാൽ താഴ്വരയിൽ സമ്പൂർണ അടച്ചുപൂട്ടലിന്റെ ആഹ്വാനം ചെയ്‌തിരുന്നു. ജിരിബാം മേഖലയിൽ നിന്ന് ആറ് പേരെ കാണാതായ സംഭവത്തിലാണ് മെയ്‌തി വിഭാഗം ഈ നടപടി സ്വീകരിച്ചത്.
ഇവരെ കുക്കി വിഭാഗത്തിൽപ്പെട്ട ആളുകൾ തട്ടിക്കൊണ്ട് പോയെന്നാണ് ആരോപണം. കൂടാതെ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തുന്നതിന് മുന്നോടിയായി മേഖലയിലെ നിരവധി വീടുകൾക്ക് ഇവർ തീവെച്ചുവെന്നും ഇവിടെ എത്തി ആളുകൾക്ക് നേരെ നിറയൊഴിച്ചുവെന്നും മെയ്‌തി വിഭാഗം ആരോപിക്കുന്നുണ്ട്.
കൊല്ലപ്പെട്ട 10 പേർ എകെ സീരീസ്, ഇൻസാസ് റൈഫിളുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങൾ കൈവശം വച്ചിരുന്നതിനാൽ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി ഐജി മുയ്വ പറഞ്ഞു. എന്നാൽ ഈ ആരോപണം കുക്കി വിഭാഗം നിഷേധിക്കുകയാണ് ഉണ്ടായത്. അവർ ഗ്രാമ സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ വളണ്ടിയർമാർ മാത്രമാണ് എന്നാണ് അവർ നൽകുന്ന മറുപടി.
അതേസമയം, പത്തോളം പ്രവർത്തകരെ വധിച്ചതിന് പിന്നാലെ കുക്കി വിഭാഗം സംസ്ഥാനത്ത് കടുത്ത അമർഷത്തിലാണ് എന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സിആർപിഎഫിന് നേരെയും ഭീഷണി ഉയരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അവരോട് ക്യാമ്പ് വിട്ട് പുറത്തുവരരുതെന്നാണ് ഇവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കുക്കി വിഭാഗത്തിന്റെ വിദ്യാർത്ഥി സംഘടനായ കുക്കി സ്‌റ്റുഡന്റ്സ് ഓർഗനൈസേഷനാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിആർപിഎഫ് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ജിരിബാമിൽ 31കാരിയായ അധ്യാപിക ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംഘർഷങ്ങൾക്ക് തുടക്കമായത്.












Click it and Unblock the Notifications