ഉറ്റുനോക്കുന്നത് യുപിയിലേക്ക്; മാറ്റുരയ്ക്കുന്നത് പ്രതിപക്ഷ ശക്തി, കൈരാനയില്‍ ആദ്യം ഇടറി ബിജെപി
ലഖ്‌നൗ: ഗോരഖ്പൂരിലും ഫുല്‍പൂരിലും പ്രതിപക്ഷം ഐക്യപ്പെട്ടപ്പോള്‍ ബിജെപിയുടെ ഉരുക്കുകോട്ടകള്‍ തകരുന്നതായിരുന്നു മാസങ്ങള്‍ക്ക്് മുമ്പ് കണ്ട കാഴ്ച. ഇതേ സാഹചര്യം തന്നെയാകുമോ കൈരാന ലോക്‌സഭാ മണ്ഡലത്തിലും എന്നാണ് നോട്ടം. കര്‍ണാടകയ്ക്ക് ശേഷം ബിജെപിക്ക് അടുത്ത പണി കൈരാനയില്‍ തരാം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.
ആര്‍എല്‍ഡിയുടെ വനിതാ സ്ഥാനാര്‍ഥി തബസും ഹസനാണ് പ്രതിപക്ഷ മുന്നണിക്ക് വേണ്ടി കൈരാനയില്‍ മല്‍സരിക്കുന്നത്. എസ്പി പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസും ബിഎസ്പിയും മല്‍സരിക്കാതെ ഇവരെ സഹായിക്കുന്നു. വോട്ടുകള്‍ ചിതറാതിരിക്കാനാണ് കോണ്‍ഗ്രസും ബിഎസ്പിയും വിട്ടുനിന്നത്. ബിജെപി എംപി ഹുകും സിങ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകള്‍ മൃഗങ്കയാണ് ബിജെപി സ്ഥാനാര്‍ഥി. ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ തബസുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
കൈരാനയില്‍ മുസ്ലിം വോട്ടാണ് നിര്‍ണായകം. ഇത് ഏകീകരിക്കപ്പെട്ടാന്‍ പ്രതിപക്ഷ മുന്നണി ജയിക്കും. ബിജെപിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. 16 ലക്ഷം വോട്ടര്‍മാരില്‍ ആറ് ലക്ഷം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് കൈരാന. ഗുജ്ജാര്‍, ജാട്ട്, സൈനി, കശ്യപ്, ദളിത് വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. അത് വിജയിച്ചാല്‍ ബിജെപിക്കും പ്രതീക്ഷയുണ്ടാകും.
പ്രതിപക്ഷത്തിന്റെ ഐക്യവും ബിജെപിയുടെ ജനകീയതയുമാണ് മാറ്റുരയ്ക്കുന്നത്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്റ് എന്നിവിടങ്ങളിലാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണം ബജെപിയുടെ മണ്ഡലങ്ങളാണ്. ഒന്ന് ബിജെയുടെ സഖ്യകക്ഷിയുടെയും.
സഹതാപം വോട്ടാക്കി മാറ്റാന്‍ ഹുകും സിങിന്റെ മകള്‍ മൃഗങ്ക സിങിനെയാണ് ബിജെപി കളത്തിലിറക്കിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹുകും സിങ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നാഷിദ് ഹസനെ പരാജയപ്പെടുത്തിയത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കിയാണ് ബിജെപി ജയിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 2013ല്‍ ജാട്ടുകളും മുസ്ലിംകളും തമ്മിലുണ്ടായ കലാപത്തില്‍ ലാഭം കിട്ടിയത് ബിജെപിക്കായിരുന്നു.
2014ല്‍ ജാട്ടുകളും ഗുജ്ജാറുകളും ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് ഇരു സമുദായങ്ങളും ശത്രുതയിലാണ്. അതുകൊണ്ടുതന്നെ ഈ സമുദായങ്ങളുടെ പൂര്‍ണ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. എതിരാളിയായി പഴയ പോലെ ഒട്ടേറെ സ്ഥാനാര്‍ഥികളുമില്ല. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലവുമില്ല. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥി ബിജെപിക്ക് വെല്ലുവിളി തന്നെയാണ്.