എംപിയെ അയോഗ്യനാക്കി ഒരാഴ്ചക്കുള്ളില്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ്; ഏഴിടത്തെ തിയതികള്‍ ഇങ്ങനെ
ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു. ഒരു ലോക്സഭാ മണ്ഡലത്തിലേക്കും ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ കഴിഞ്ഞ ആഴ്ച ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ സി പി എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
ഇവിടേക്കാണ് ഒരാഴ്ച കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായി. ഇതോടൊപ്പം അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേ നിയമസഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27 ന് ആണ് എല്ലാ ഉപതെരഞ്ഞെടുപ്പുകളും നടക്കുക. മാര്‍ച്ച് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ഉപതെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.
ബിഹാറിലും 'മഹാരാഷ്ട്ര മോഡൽ' അട്ടിമറിക്ക് ബിജെപി? സൂചന നൽകി എംപി, പ്രതികരിച്ച് നിതീഷ്
ജാര്‍ഖണ്ഡിലെ രാംഗര്‍ഹിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എം എല്‍ എയായിരുന്ന മമ്താ ദേവിയെ അയോഗ്യയാക്കിയെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ എല്ലാം സിറ്റിംഗ് എം എല്‍ എമാരുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. അരുണാചല്‍ പ്രദേശിലെ ലുംല മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
തമിഴ്നാട്ടിലെ ഈറോഡ്, പശ്ചിമബംഗാളിലെ സാഗര്‍ദിഗി, മഹാരാഷ്ട്രയിലെ കസ്ബ പേത്, ചിഞ്ച്വാദ് എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം ഒറ്റഘട്ടമായാണ് തെരഞ്ഞെടുക്കുന്നത്. ത്രിപുര ഫെബ്രുവരി 16 നും മേഘാലയയും നാഗാലാന്റും ഫെബ്രുവരി 27 നും വിധിയെഴുതും. മാര്‍ച്ച് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
കർണാടകത്തിൽ കോൺഗ്രസിന് 130 വരെ സീറ്റുകൾ ലഭിക്കും; സർവ്വേയിലെ കണ്ടെത്തൽ ഇങ്ങനെ
മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലെ ഭരണത്തിന്റെ കാലാവധി മാര്‍ച്ചില്‍ ആണ് അവസാനിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 വീതം നിയമസഭാ സീറ്റുകളാണ് ഉള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9125 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. ഇവിടങ്ങളില്‍ 62.8 ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 73% പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും എന്നും 376 പോളിങ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും വനിതകളായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.