യുപിയിലും അരുണാചലിലും ബിജെപി തന്നെ! ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു...
ഉപതിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ജയിച്ചു.
ദില്ലി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ സിക്കന്ദ്ര, അരുണാചൽ പ്രദേശിലെ പക്കേ കെസാങ്, ലികബാലി എന്നിവിടങ്ങളിൽ ബിജെപിയ്ക്ക് ജയം. ഉത്തർപ്രദേശിലെ സിക്കന്ദ്ര നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ അജിത് പാൽ സിങ് ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ബിജെപിയുടെ മരുതപ്രസാദ് പാൽ മരിച്ചതിനെ തുടർന്നാണ് സിക്കന്ദ്രയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒടുവിൽ മരുതപ്രസാദിന്റെ മകനെ തന്നെ കളത്തിലിറക്കി ബിജെപി മണ്ഡലം നിലനിർത്തി.

ഉപതിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ജയിച്ചു. പക്കേ കെസാങ് മണ്ഡലത്തിൽ ബിജെപിയുടെ ബിആർ വാഘേ മുൻ ഉപമുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സ്ഥാനാർത്ഥി കമേങ് ഡോളോയെ പരാജയപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിൽ കമേങ് ഡോളാ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് പക്കേ കെസാങ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അരുണാചലിലെ ലികബാലിയിലും ബിജെപിയ്ക്കാണ് ജയം. കോൺഗ്രസ് സ്ഥാനാർത്ഥിയെ 2908 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കാർഡോ നിഗ്യോർ പരാജയപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലെ സബാങ് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു. സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തൃണമൂലിന്റെ വിജയം. ബിജെപി മൂന്നാമതെത്തി. എംഎൽഎയായിരുന്ന മനസ് ഭൂണിയ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നതോടെയാണ് സബാങിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മനസ് ഭൂണിയയുടെ ഭാര്യ ഗീത റാണി ഭൂണിയയാണ് ഇവിടെ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.












Click it and Unblock the Notifications