റിപ്പബ്ലിക് ദിന പരേഡിൽ തിളങ്ങി ക്യാപ്റ്റൻ പ്രീതി ചൗധരി; കരസേനയിൽ നിന്ന് പരേഡ് നയിച്ച ഏക വനിത
ദില്ലി: റിപ്പബ്ലിക് ദിന പരേഡില്‍ തിളങ്ങി ആര്‍മി എയര്‍ ഡിഫന്‍സിലെ ക്യാപറ്റന്‍ പ്രീതി ചൗധരി. കരസേനയില്‍ നിന്നുള്ള സംഘത്ത ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ നയിച്ച ഏക വനിതാ സൈനിക ഓഫീസറാണ് ക്യാപ്റ്റൻ പ്രീതി ചൗധരി. 140 എയർ ഡിഫൻസ് റെജിമെന്‍റിന്‍റെ ഭാഗമായ ക്യാപ്റ്റൻ പ്രീതി ചൗധരി (സെൽഫ് പ്രൊപ്പൽഡ്) ഷിൽക്ക വെപ്പൺ സിസ്റ്റം പ്രദർശിപ്പിച്ച സംഘത്തെയാണ് നയിച്ചത്.
പ്രതിരോധരംഗത്ത് ഏറെ ഉപകാരപ്രദമാകുന്ന ഷിൽക വെപ്പൺ സിസ്റ്റം ആധുനിക റഡാർ, ഡിജിറ്റൽ ഫയർ കൺട്രോൾ കമ്പ്യൂട്ടറുകൾ എന്നിവ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏതു കാലാവസ്ഥയിലും എത്ര പ്രതികൂലമാണെങ്കിലും ആകാശമാര്‍ഗ്ഗത്തിലൂടെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്നതാണ് ഷിൽക വെപ്പൺ സിസ്റ്റം. ഭൂമിയിൽ രണ്ട് കിലോമീറ്ററും വായുവിൽ 2.5 കിലോമീറ്ററും വരെയുള്ള ശത്രുക്കളുടെ ലക്ഷ്യങ്ങൾ കണ്ടെത്താനും വെടിവയ്ക്കാനും ഇതിന് കഴിയുമെന്ന് ക്യാപ്റ്റൻ പ്രീതി ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പരേഡിലെ ഏക വനിതാ കമാന്‍ഡര്‍ എന്ന നിലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ക്യാപ്റ്റന്‍ പ്രീതി തനിക്ക് ഈ അവസരം ലഭിച്ചത് സ്ത്രീയെന്ന പരിഗണനയിലല്ല, മറിച്ച് നവീകരിച്ച പുതിയ ആയുധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന റെജിമെന്റിലെ അംഗം എന്ന നിലയിലാണെന്ന് പ്രതികരിച്ചു. 2016 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ എൻസിസി കേഡറ്റായാണ് താന്‍ ഇതിനു മുന്‍പ് രാജ്പഥില്‍ മാര്‍ച്ച് നടത്തിയതെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ മികച്ച എയർ വിംഗ് കേഡറ്റായും ക്യാപ്റ്റന്‍ പ്രീതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു .ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ ഓള്‍റൗണ്ട് കേഡറ്റ് ആയതിനു സ്വോര്‍ഡ് ഓഫ് ഓണര്‍ പുരസ്കാരത്തിനും അര്‍ഹയായിരുന്നു ക്യാപ്റ്റന്‍ പ്രീതി ചൗധരി.
കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ മുങ്ങി; ട്രാക്ടറുകള്‍ തടഞ്ഞു, ദില്ലി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു