കാറുമായി സ്കൂട്ടർ കൂട്ടിയിടിച്ചു, ബോണറ്റിനും വിന്‍ഡ്ഷീല്‍ഡിനും ഇടയില്‍ കുടുങ്ങി യുവാവ്, ദാരുണാന്ത്യം
നേരത്തെയും സമാന സംഭവം ദില്ലിയിലുണ്ടായിരുന്നു. അഞ്ജലി സിംഗ് എന്ന യുവതിയെ ആണ് സ്കൂട്ടറിലിടിച്ച കാർ ഏറെ ദൂരം വലിച്ച് കൊണ്ട് പോയത്.
ദില്ലി: കാറിനിടയില്‍ കുടുങ്ങി ദില്ലിയില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാറുമായി ബൈക്ക് കൂട്ടി ഇടിച്ചതിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് കാറിന്റെ ബോണറ്റിനും വിന്‍ഡ്ഷീല്‍ഡിനും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 350 മീറ്ററോളം കാര്‍ ഇയാളുമായി മുന്നോട്ട് പോയി. ദില്ലിയിലെ കേശവ്പുരത്താണ് സംഭവം. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കാര്‍ യാത്രക്കാരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
19നും 21നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ ആയിരുന്നു കാറിലെ യാത്രക്കാരെന്ന് പോലീസ് പറയുന്നു. ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്ന ഇവര്‍ എല്ലാവരും തന്നെ മദ്യപിച്ചിരുന്നു. ടാറ്റ സെസ്റ്റ് കാറില്‍ ഇവര്‍ നഗരത്തില്‍ രാത്രി ചുറ്റിക്കറങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേശവ്പുരം പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പിസിആര്‍ വാനുകള്‍ അപകടം കണ്ടത്. കനയ്യ നഗര്‍ പ്രദേശത്തെ പ്രേരണ ചൗക്കില്‍ വെച്ചാണ് കാര്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറിനെ ഇടിച്ചത്.
'ഷിയാസ് കരീമേ, ചൊറിയാൻ വരല്ലേ, അടുത്ത ഡാവ് കൊണ്ട് വന്നാൽ നേരിട്ട് വരും'; കട്ടകലിപ്പിൽ റോബിൻ
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൈലാഷ് ഭാട്‌നഗര്‍ ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുമിത് ഖാരി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റ് തുറക്കുകയും കൈലാഷ് ബോണറ്റിനും വിന്‍ഡ് ഷീല്‍ഡിനും ഇടയില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. സുമിത് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് കാറിന് മുകളിലേക്കാണ് വീണത്. അപകടമുണ്ടായപ്പോള്‍ വാഹനം നിര്‍ത്തുന്നതിന് പകരം പ്രതികള്‍ സ്ഥലത്ത് നിന്ന് കടന്ന് കളയാനാണ് ശ്രമിച്ചത് എന്ന് പോലീസ് പറയുന്നു. കേശവ്പുരം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുര്‍ജീത് സിംഗും കോണ്‍സ്റ്റബിള്‍ രാം കിഷോറും 350 മീറ്റര്‍ ദൂരത്തോളം കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കാറിലുണ്ടായിരുന്ന പ്രവീണ്‍, ദിവ്യാന്‍ഷ് എന്നിവര്‍ പോലീസിനെ കണ്ടതും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. പിസിആര്‍ വാനിലുണ്ടായിരുന്ന പോലീസുകാരായ സബ് ഇന്‍സ്‌പെക്ടര്‍ അജയ് സിംഗും ഹെഡ് കോണ്‍സ്റ്റബിള്‍ അമിതും കൈലാഷിനേയും സുമിതിനേയും ദീപ് ചന്ദ് ബന്ദു ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കൈലാഷിന്റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന സുമിതിന്റെ സ്ഥിതി ഗുരുതരമാണ്. അപകടം നടക്കുമ്പോള്‍ പ്രവീണ്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരായ ഓം ഭരദ്വാജ്, ഹര്‍ഷ് മുദ്ഗല്‍, ദേവാന്‍ഷ് എന്നിവര്‍ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. ഇവരെ പിന്നീടാണ് പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും അപകടം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.