പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ; ഫലപ്രദമായ ചർച്ചകൾ നടത്താനെന്ന്
ഡൽഹി:സപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. ഫലപ്രദമായ ചർച്ചകൾ നടത്താനാണ് സമ്മേളനം ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം (17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവും) സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കും. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനാണ് സമ്മേളനം ചേരുന്നത്', മന്ത്രി ട്വിറ്ററിൽ കുറിച്ചു. എന്നാൽ പ്രത്യേക സമ്മേളത്തിന്റെ അജണ്ടയെന്തെന്ന് വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടയിലാണ് കേന്ദ്രസർക്കാർ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. അമൃത് കാൽ സമ്മേളനം എന്നാണ് സർക്കാർ വ്യക്തമാക്കുന്നതെങ്കിലും വികസന വിഷയങ്ങൾ ചർച്ച ചെയ്യാനാണോ അതോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടത്താനാണോ സമ്മേളനം വിളിച്ച് ചേർത്തതെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്.
അതേസമയം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർത്ഥി സമയത്ത്സ മ്മേളനം വിളിച്ചത് നിർഭാഗ്യകരമായി പോയി എന്നായിരുന്നു രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദി പറഞ്ഞത്. പ്രത്യേക സിറ്റിങ്ങിനുള്ള ആഹ്വാനം ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ അവസാന സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ഓഗസ്റ്റ് 12 നായിരുന്നു സമാപിച്ചത്. 23 ബില്ലുകളാണ് അന്ന് സർക്കാർ പാസാക്കിയത്. മണിപ്പൂർ കലാപം, ഡൽഹി ബിൽ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു സഭയിൽ നടത്തിയത്. മാത്രമല്ല മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും അതിൻമേലുള്ള ചർച്ചയും സഭയിൽ നടന്നിരുന്നു. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരുന്നു ചർച്ച.












Click it and Unblock the Notifications