ഗർഭാശയഗള അർബുദത്തിനുള്ള വാക്സിൻ ഉടൻ വിപണിയിൽ; ആദ്യം ഇന്ത്യയിൽ
ന്യൂഡൽഹി: ഗർഭപാത്രത്തെ ബാധിക്കുന്ന അർബുദത്തിനുള്ള വാക്സിൻ വിപണിയിൽ എത്തുന്നു. മാസങ്ങൾക്കകം വാക്സിൻ തയ്യാറാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യം ഇന്ത്യയിലായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.ഒരു ഡോസിന് 200 രൂപമുതൽ 400 രൂപ വരേ ആയിരിക്കും ചിലവഴിക്കേണ്ടി വരിക എന്നാണ് വിവരം.
എന്നാൽ കൃത്യമായി എത്ര തുക ആയിരിക്കും എന്ന കാര്യത്തിൽ തീരുമായിട്ടില്ല എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പുനെവാല പറഞ്ഞു. 85 ശതമാനം മുതൽ 90 ശതമാനം വരെ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 9 മുതൽ 14 വയസുവരെ പ്രായമുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെക്കണം. ഇത്തരത്തിൽ വാക്സിൻ കുത്തിവെച്ചാൽ അടുത്ത മുപ്പത് വർഷത്തിനിടെ ഇന്ത്യയിലുള്ള ക്യാൻസർ രോഗികളാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവു വരുത്താം എന്നാണ് പ്രതീക്ഷ.

സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള അർബുദം ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചിൽ ഒരു കേസും ഇന്ത്യയിലാണ്. ഒരു വർഷം 1.23ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 67000 മരണങ്ങളും ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ വാക്സിൻ വരുന്നതോടുകൂടി ഇത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം.
ഹ്യൂമൻ പാപിലോമ വൈറസാണ് (എച്ച്.പി.വി.) 77 ശതമാനം സെർവിക്കൽ അർബുദത്തിനും കാരണം. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 70 ശതമാനം സെർവിക്കൽ കാൻസറും എച്ച്.പി.വി. 16, എച്ച്.പി.വി. 18 എന്നീ വൈറസ് മൂലമാണുണ്ടാകുന്നത്.

80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻപാപിലോമ വൈറസ് അണുബാധയുണ്ടാകാം. ഈ വൈറസുകൾ സെർവിക്കൽ അർബുദത്തിന് മാത്രമല്ല, മലദ്വാരത്തിലും വായിലും തൊണ്ടയിലും അർബുദത്തിന് കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷം വരെയെടുക്കും അണുബാധമൂലം സെർവിക്കൽ അർബുദം ഉണ്ടാവാൻ. പക്ഷേ, പ്രതിരോധശേഷി കുറഞ്ഞവരിൽ അഞ്ചു മുതൽ പത്തുവർഷംകൊണ്ട് വരാം.

മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന അർബുദമാണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് അർബുദത്തിന് കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിന് 10-15 വർഷം മുമ്പുതന്നെ അർബുദത്തിന് കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനുംപറ്റും. ലൈംഗികബന്ധത്തിനുശേഷം രക്തസ്രാവമുണ്ടാകുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗർഭാശയഗള അർബുദത്തിന്റെ ലക്ഷണമാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശയഗള അർബുദമാണോ എന്നറിയാൻ സ്‌ക്രീനിങ് നടത്തണം. പാപ്‌സ്മിയറാണ് ഗർഭാശയഗള അർബുദത്തിന്റെ പ്രധാന സ്‌ക്രീനിങ് പരിശോധന. വേദനയോ പാർശ്വഫലങ്ങളോ ഇല്ലാത്തതും വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്.












Click it and Unblock the Notifications