കോൺഗ്രസിൽ പൊട്ടിത്തെറി; അധ്യക്ഷനെ തീരുമാനിക്കേണ്ടത് ഇങ്ങനെയോ? 19 വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ്?
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി വച്ചൊഴിഞ്ഞതോടെ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നു പോകുന്നത്. രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനായി നടക്കുന്ന ചർച്ചകൾ എങ്ങും എത്തിയില്ല. പുതിയ അധ്യക്ഷൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളടക്കം രംഗത്ത് എത്തിയിട്ടുണ്ട്.
അതേ സമയം രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താനുളള ചർച്ചകൾ ഏതാനും നേതാക്കളിലേക്ക് മാത്രം ഒതുങ്ങുന്നതിൽ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.
രാഹുൽ ഗാന്ധിയുടെ പടിയിറക്കത്തതിന് ശേഷം മുതിർന്ന നേതാക്കൾ തങ്ങളെ അവഗണിക്കുന്നുവെന്ന ആക്ഷേപം യുവ നേതാക്കൾ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർ ഉൾപ്പെടെയുള്ള ഒരു സംഘം നേതാക്കൾ നേതൃതലത്തിൽ നടക്കുന്ന ചർച്ചകൾക്കെതിരെ പ്രതിഷേധം ഉന്നയിക്കുന്നത്.

രാഹുലിന്റെ രാജി
മെയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയത്. രാജി ആവശ്യം പ്രവർത്തക സമിതി ഒന്നാകെ തള്ളിയെങ്കിലും രാഹുൽ പിന്നോട്ട് പോകാൻ തയാറായില്ല. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചെങ്കിലും ആ നിലയിൽ ചർച്ചകൾ മുന്നോട്ട് പോയില്ല. പകരം രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. ഇതോടെ ജൂലൈ മൂന്നാം തീയതി തന്റെ രാജിക്കത്ത് പുറത്ത് വിട്ട് രാഹുൽ ഗാന്ധി നിലപാട് ഉറപ്പിക്കുകയായിരുന്നു.

പ്രതിഷേധം
രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാണ്. എന്നാൽ ഇത്തരം ചർച്ചകൾ ചില നേതാക്കളിലേക്ക് മാത്രം ഒതുങ്ങുന്നുവെന്ന ആക്ഷേപമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള ആവശ്യം എംപിമാരുൾപ്പെടെയുള്ള ഒരു വിഭാഗം പരസ്യമായി ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷൻ രാജി വെച്ചാൽ സ്വാഭാവികമായും പ്രവർത്തക സമിതിയും പിരിച്ചുവിടേണ്ടതാണ്. തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അവസരം മുന്നിലുള്ളപ്പോൾ എന്തിനാണ് നോമിനേറ്റഡ് അംഗങ്ങൾ അധ്യക്ഷനെ നിശ്ചയിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.

കർണാടക പ്രതിസന്ധിക്ക് ശേഷം
കർണാടകയിലെ നിലവിലെ പ്രതിസന്ധിയിൽ തീരുമാനമായതിന് ശേഷം പ്രവർത്തക സമിതിയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാനാണ് നേതാക്കളുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷന്റെ കസേര ഇത്രയും നാൾ ഒഴിഞ്ഞു കിടന്നിട്ടില്ല, ഇനിയും വൈകിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നും ഇവർ ഓർമിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരാനിരുന്നതാണെങ്കിലും കർണാടകയിലെ ഭരണ പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. രാഹുൽ ഗാന്ധി രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെ മുതിർന്ന നേതാക്കൾക്കിടയിൽ നടക്കുന്ന അനൗപചാരിക ചർച്ചകൾ അല്ലാതെ ഔദ്യോഗിക നടപടി ക്രമങ്ങളിലേക്ക് പാർട്ടി ഇതുവരെ കടന്നിട്ടില്ല.

തിരഞ്ഞെടുപ്പ്
2000 ഒക്ടോബറിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് മത്സരിച്ചു. അന്ന് 12000 വോട്ടുകൾ രേഖപ്പെടുത്തിയതിൽ ആയിരം വോട്ടുകൾക്ക് താഴെ മാത്രമാണ് ജിതേന്ദ്ര പ്രസാദിന് ലഭിച്ചത്. രണ്ട് തവണ മാത്രമാണ് ഗാന്ധി കുടംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയിട്ടുള്ളു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വേണം ഇനി അധ്യക്ഷ സ്ഥാനത്ത് എത്താനെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇടക്കാല പ്രസിഡന്റാകണമെന്ന ആവശ്യം നേതൃത്വം സോണിയാ ഗാന്ധിക്ക് മുമ്പിൽ വെച്ചിരുന്നെങ്കിലും സോണിയ നിരസിക്കുകയായിരുന്നു.

പ്രിയങ്കയ്ക്കായി മുറവിളി
ശക്തമാവുകയാണ്. രാഹുൽഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രിയങ്കയുടെ പേര് ആരും പരസ്യമായി നിർദ്ദേശിച്ചിരുന്നില്ലെങ്കിലും രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടിത്തുടങ്ങിയതോടെയാണ് പ്രിയങ്കാ ഗാന്ധിക്കായുള്ള മുറവിളി ശക്തമായത്. മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, മുകുൾ വാസ്നിക്, സുശീൽ കുമാർ ഷിൻഡെ, യുവനിരയിൽ നിന്നും സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.












Click it and Unblock the Notifications