ബിജെപിയെ താഴെയിറക്കും; ഉത്തരാഖണ്ഡ് കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണി..പ്രമുഖർ കളത്തിലേക്ക്
ദില്ലി; കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പതിവുകൾ തിരിത്തിക്കുറിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. എന്നാൽ എന്ത് വിലകൊടുത്തും അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. ഭരണം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വമ്പൻ അഴിച്ച് പണിയും കോൺഗ്രസ് നടത്തിക്കഴിഞ്ഞു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഹരീഷ് റാവത്തിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി തലവനായാണ് 73 കാരനായ ഹരീഷ് റാവത്തിനെ നിയമിച്ചത്. രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാവായ പ്രീതം സിംഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പകരം റാവത്തിന്റെ തന്നെ വിശ്വസ്തനായ ഗണേഷ് ഗോഡിയാലിനെയാണ് പുതിയ അധ്യക്ഷനായി നിയമിച്ചത്.

പ്രീതം സിംഗിനെ പ്രതിപക്ഷ പാർട്ടി നേതാവായി നിയമിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നാല് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരേയും നിരവധി പുതിയ കോൺഗ്രസ് കമ്മിറ്റികളേയും നേതൃത്വം നിയമിച്ചിട്ടുണ്ട്. സമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നിയമനങ്ങൾ. കുമോൺ സുമദാംയാംഗമാണ് റാവത്ത്, ഗോഡിയാൽ ബ്രാഹ്മണ വിഭാഗക്കാരനും.

യൂത്ത് കോൺഗ്രസ് നേവായ ഭുവൻ കപടി, ജീത് റാം, മുൻ മന്ത്രിമാരായ തിലക് രാജ് ഭേർ, രഞ്ജിത്ത് റാവത്ത് എന്നിവരാണ് പുതിയ വർക്കിംഗ് പ്രസിഡന്റുമാർ. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിച്ച രാജ്യസഭാ എംപി പ്രദീപ് തംതയെ 11 അംഗ കാമ്പയിന്റെ വൈസ് ചെയർമാനായി നിയമിച്ചു. മുൻ പിസിസി പ്രസിഡന്റ് കിഷോർ ഉപാധ്യായയ്ക്കാണ് ഏകോപന സമിതിചുമതല.

അധ്യക്ഷ സ്ഥാനം സ്വപ്ന കണ്ട മുൻ മന്ത്രി കൂടിയയാ നവപ്രഭാത് 15 അംഗ പ്രകടനപത്രിക കമ്മിറ്റിക്ക് നേതൃത്വം നൽകും. മുൻ എ.ഐ.സി.സി സെക്രട്ടറി പ്രകാശ് ജോഷി തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് ചുമതലയും വഹിക്കും. യുവാക്കളെ മാറ്റി നിർത്തി തിരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന നേതാക്കളെ നിയമിക്കാനുളള നീക്കം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2017 ൽ 70 അംഗ നിയമസഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസ് 32 സീറ്റുകളിലേക്ക് ഒതുങ്ങി.എന്നാൽ ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര തർക്കങ്ങൾ ബിജെപിയുടെ പ്രാണനെടുക്കുകയാണ്.

ഉൾപ്പാർട്ടി പ്രശ്നങ്ങളെ തുടർന്ന് ആദ്യം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ത്രിവേന്ദ്ര സിംഗ് രാജിവെച്ചിരുന്നു. പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയായി തീരഥ് സിംഗ് റാവത്തിനെ പുതിയ മുഖ്യമന്ത്രിയാക്കി. എന്നാൽ കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും വിവാദ പ്രസ്താവനകളേയും തുടർന്ന് തീരഥ് സിംഗിനും രാജിവെയ്ക്കേണ്ടി വന്നു. നിലവിൽ പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.
Recommended Video

മൂന്നാമത്തെ മുഖ്യമന്ത്രിയെ അവരോധിച്ചെങ്കിലും ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഇതുവരെ നേതൃത്വത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരവും ശക്തമാണ്. ബിജെപിയുടെ
ഈ പ്രതിസന്ധി തങ്ങൾക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. ഇത് കൂടി ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ അഴിച്ച് പണി.












Click it and Unblock the Notifications