ബംഗാളില്‍ കാഴ്ച്ചക്കാരായി കോണ്‍ഗ്രസ്, മമതയ്‌ക്കെതിരെ വിമതനെ നിര്‍ത്തിയേക്കും? മഹാസഖ്യം നടക്കില്ല!!
കൊല്‍ക്കത്ത: കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന മിഷന്‍ 2024ന് വേണ്ട പ്രതിപക്ഷ ഐക്യം നടന്നേക്കില്ല. കോണ്‍ഗ്രസിനുള്ളില്‍ തന്നെ മമത ബാനര്‍ജിയുമായി ചേരുന്നതിന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ബംഗാളില്‍ നിന്നാണ് ഈ തുടക്കം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനം നേതാക്കള്‍ക്കൊന്നും ബോധിച്ചിട്ടില്ല.
അധീര്‍ രഞ്ജന്‍ ചൗധരിക്ക് മത്സരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാനായില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും സംസ്ഥാന സമിതിയോട് ഒന്ന് ചോദിച്ചിട്ട് തീരുമാനിക്കാമായിരുന്നു എന്നാണ് പല നേതാക്കളും ഉന്നയിക്കുന്നത്. ബംഗാളില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും മമതയോട് അനിഷ്ടം നേതാക്കള്‍ക്കുണ്ട്.

ഭവാനിപൂരില്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരാകുന്നത് നേതാക്കളെയാകെ ചൊടിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് പേരിനെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു എന്നാണ് ഇവരില്‍ പലരുടെയും അഭിപ്രായം. ഒന്നുകില്‍ മമത കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമായിരുന്നു. അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ മത്സരിക്കാതെ ഇരിക്കുന്നത് രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഒട്ടും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. വോട്ട് ബസാറില്‍ കോണ്‍ഗ്രസ് ഇല്ലെന്ന് എംപിയായ പ്രദീപ് ഭട്ടാചാര്യ പറയുന്നു. വാര്‍ റൂമുകള്‍ ഇല്ല, തിരഞ്ഞെടുപ്പ് പ്ലാനിംഗില്ല. പതിയെ ബംഗാളില്‍ കോണ്‍ഗ്രസ് അസ്തമിക്കുകയാണെന്നും ഭട്ടാചാര്യം പറയുന്നു.

അതേസമയം കോണ്‍ഗ്രസ് മത്സരിക്കേണ്ടെന്ന പ്രഖ്യാപനം അധീര്‍ രഞ്ജന്‍ ചൗധരി നടത്തുമ്പോള്‍ അദ്ദേഹവും നിരാശനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു ക്യാമ്പ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനയുണ്ട്. മമതയ്‌ക്കെതിരെ വിമത സ്ഥാനാര്‍ത്ഥിക്ക് അനൗദ്യോഗിക പിന്തുണയും നേതാക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സോണിയയും രാഹുലുമാണ് മമതയെ സഹായിച്ചതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഭവാനിപൂരിലെ പല വാര്‍ഡുകളിലും, തൃണമൂല്‍ ബിജെപിയോട് തോറ്റതാണ്. കോണ്‍ഗ്രസ് നേടുന്ന വോട്ട് പോലും മമതയുടെ വിജയത്തില്‍ നിര്‍ണായകമാകുമായിരുന്നു. അത് മുന്നില്‍ കണ്ട് സോണിയയെ കണ്ടാണ് മമത സ്ഥാനാര്‍ത്ഥി നീക്കം ഒഴിവാക്കിയത്.

കോണ്‍ഗ്രസ് നേതാക്കളാരും സഖ്യം പോലുമില്ലാത്തതില്‍ നിരാശരാണ്. നേരത്തെ ജാങ്കിപൂരിലും ഷംഷേര്‍ഗഞ്ചിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മുര്‍ഷിദാബാദിലെ ഈ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടകളായിരുന്നു. ഭവാനിപൂരിനൊപ്പം തിരഞ്ഞെടുപ്പ് ഇവിടെയും നടക്കുന്നുണ്ട്. ജാങ്കിപൂര്‍ സീറ്റ് ഇടതുപക്ഷത്തിന് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്പിയുടെ ജെയിന്‍ ആലം മിയാനാണ് ഇവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന റിസോള്‍ ഹഖിന്റെ മണ്ഡലമായിരുന്നു ഇത്. ഇയാളുടെ സഹോദരനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

മുര്‍ഷിദാബാദും മാല്‍ഡയും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളായി എക്കാലവും അറിയപ്പെടുന്ന മേഖലകളാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമൊന്നും പരസ്യ പ്രസ്താവനയ്ക്ക് തയ്യാറായിട്ടില്ല. എന്നാല്‍ നേതൃത്വം നിരുത്സാഹപ്പെടുത്തിയെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍. മുര്‍ഷിദാബാദില്‍ മത്സരിക്കാന്‍ പോലുമില്ലാത്ത വല്ലാത്ത അവസ്ഥയാണെന്ന് ഇവര്‍ കരുതുന്നു. ജാങ്കിപൂരിലും ഷംഷേര്‍ഗഞ്ചിലും നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതാണ്. എന്നാല്‍ ഈ രണ്ട് സീറ്റിലും കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണ്. അധീര്‍ രഞ്ജന്‍ ചൗധരിയുടെ കോട്ടയായിട്ടാണ് മുര്‍ഷിദാബാദ് അറിയപ്പെടുന്നത്.

ജാങ്കിപൂര്‍ സീറ്റ് ജാങ്കിപൂര്‍ ലോക്‌സഭാ സീറ്റിന് കീഴില്‍ വരുന്ന നിയമസഭാ സീറ്റാണ്. പ്രണബ് മുഖര്‍ജിയുടെ ഉറച്ച സീറ്റായിരുന്നു ജാങ്കിപൂര്‍. പിന്നീട് പ്രണബിന്റെ മകന്‍ അഭിജിത്ത് മുഖര്‍ജിയുടെ സീറ്റായി ഇത് മാറി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഖലിലൂര്‍ റഹ്മാന്‍ അഭിജിത്തിനെ പരാജയപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. മമതയുമായുള്ള ഈ അടുപ്പം കൊണ്ട് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടായേക്കാം. ബംഗാളില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്ന് നേതാക്കള്‍ പറയുന്നു. ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം പോലും നടത്താന്‍ കോണ്‍ഗ്രസിന് ഭവാനിപൂരില്‍ സാധിക്കില്ല.

ഈ സാഹചര്യത്തില്‍ രഹസ്യമായി വിമതനെ വെക്കുന്ന കാര്യം ചില നേതാക്കള്‍ പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിന് വലിയ പിന്തുണ കിട്ടിയിട്ടില്ല. രഹസ്യമായി ഇടതുസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചേക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയിട്ടില്ല കോണ്‍ഗ്രസിന്, അതിന് പുറമേ ഇപ്പോള്‍ മത്സരിക്കാതിരിക്കുന്നത് കൂടിയാവുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുമെന്ന് നേതാക്കളും ഭയപ്പെടുന്നു. അതേസമയം മമതയില്‍ നിന്ന് ഇതേ രീതിയിലുള്ള സഹായം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം ത്രിപുരയിലും അസമിലുമായി കൂറുമാറ്റി കൊണ്ടുപോവുകയാണ് മമതയും അനന്തരവനും ചേര്‍ന്ന്, ഇതിനെ എതിര്‍ക്കാനും കോണ്‍ഗ്രസ് ധൈര്യം കാണിച്ചിട്ടില്ല.

അതേസമയം മമതയുടെ നീക്കം കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറച്ച് പ്രതിപക്ഷ സഖ്യത്തില്‍ അവരുടെ പ്രാധാന്യം കുറയ്ക്കുക എന്നതാണ്. ഇതിന് ശരത് പവാറിന്റെ അരവിന്ദ് കെജ്രിവാളിന്റെയും പിന്തുണയുണ്ട്. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസിനെ പരമാവധി ഒതുക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടികള്‍ ഇത് എളുപ്പമാക്കുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും അസമിലും മമതയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് 200 സീറ്റില്‍ ഫോക്കസ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് കൂടെ നില്‍ക്കുന്നവര്‍ തന്നെ നടപ്പാക്കുമെന്നതാണ് സാഹചര്യം. എന്നാല്‍ ദുര്‍ബലാവസ്ഥയിലുള്ളതിനാല്‍ കോണ്‍ഗ്രസിന് ഇവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് സ്വന്തമായി ഭരണമുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗവുമാണ്. പക്ഷേ ഇവിടെയൊക്കെ വലിയ കക്ഷികള്‍ കോണ്‍ഗ്രസിനെ മര്യാദയ്ക്ക് പരിഗണിക്കുന്നത് പോലുമില്ല. ഉദ്ധവിന്റെയും പവാറിന്റെയും നിഴലിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മഹാരാഷ്ട്രയിലുള്ളത്. എഎപി പഞ്ചാബില്‍ വന്‍ വെല്ലുവിളിയുയര്‍ത്തുന്നു. എല്ലാ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ലക്ഷ്യമിടുന്ന പാര്‍ട്ടികളാണ്. പല കോണ്‍ഗ്രസ് നേതാക്കളെയും ചാക്കിട്ട് പിടിക്കാനാണ് എഎപിയുടെ നീക്കം. ഉത്തരാഖണ്ഡിലും ഗോവയിലും ജയിക്കില്ലെങ്കിലും നല്ലൊരു ശതമാനം വോട്ട് കോണ്‍ഗ്രസില്‍ നിന്ന് അവര്‍ കൊണ്ടുപോകും. കെജ്രിവാളിനെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസിന് ഒട്ടും ആഗ്രഹവുമില്ല. പ്രശാന്ത് കിഷോറിന്റെ വരവോടെ കോണ്‍ഗ്രസ് മാറിയാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് രാഹുല്‍ ഗാന്ധിയും കരുതുന്നുണ്ട്. അതിനാണ് അദ്ദേഹം വേഗം കൂട്ടുന്നത്.












Click it and Unblock the Notifications