ഉപദേശകരെ മാറ്റണം, ഇല്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരും, സിദ്ദുവിനെ ഞെട്ടിച്ച് ഹൈക്കമാന്‍ഡ്
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിദ്ദുവിന് ഉപദേശകരുടെ പരാമര്‍ശങ്ങള്‍ വന്‍ പ്രതിസന്ധിയാവുന്നു. ഹൈക്കമാന്‍ഡില്‍ നിന്ന് നേരിട്ടുള്ള താക്കീത് വന്നിരിക്കുകയാണ്. പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉപദേശകരെ മാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദുവിനെ എത്രയും പെട്ടെന്ന് ഉപദേശകരെ മാറ്റണമെന്നും, അതിന് തയ്യാറായില്ലെങ്കില്‍ ഉറപ്പായും അവരെ താന്‍ പുറത്താക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പടയൊരുക്കം നടക്കുകയാണ്. ക്യാപ്റ്റനെ മാറ്റണമെന്നാണ് ഇരുപതില്‍ അധികം എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അമ്പതോളം എംഎല്‍എമാരെ ഒപ്പം നിര്‍ത്തി അമരീന്ദര്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ ഉപദേശകരുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ്. സിദ്ദു ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഉപദേശകരായ പ്യാരേ ലാല്‍ ഗാര്‍ഗ്, മല്‍വീന്ദര്‍ മലി എന്നിവര്‍ മാപ്പുപറയാനും തയ്യാറായിട്ടില്ല. ദേശീയ തലത്തില്‍ ബിജെപി വ്യാപകമായി പ്രചാരണം നടത്തുകയാണ് ഈ വിഷയത്തില്‍. യുപി തിരഞ്ഞെടുപ്പില്‍ അടക്കം ഇത് വലിയ തിരിച്ചടിയായി മാറുമെന്ന് ഗാന്ധി കുടുംബം ഭയപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഉപദേഷ്ടാക്കളെ പുറത്താക്കാന്‍ റാവത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന നിരുത്തരവാദപരമായ പ്രസ്താവനകളാണ് ഇവര്‍ നടത്തിയതെന്നാണ് അമരീന്ദര്‍ നേരത്തെ പറഞ്ഞത്.
അതേസമയം ഉപദേശകരെ മാറ്റാന്‍ അമരീന്ദര്‍ സിംഗ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. മനീഷ് തിവാരി അടക്കമുള്ളവരും ഇതോടെ സിദ്ദുവിന് എതിരായി മാറിയിരിക്കുകയാണ്. കശ്മീരിനെ ഇന്ത്യയും പാകിസ്താനും കൈവശപ്പെടുത്തി വെച്ചിരിക്കുകയാണെന്നായിരുന്നു മല്‍വീന്ദര്‍ മലിയുടെ പ്രസ്താവന. ഈ പ്രസ്താവനയെ അമരീന്ദര്‍ എതിര്‍ക്കുന്നു എന്നതല്ല പ്രശ്‌നം. പാര്‍ട്ടിക്ക് മൊത്തത്തില്‍ ഈ പരാമര്‍ശത്തോട് എതിരാണ്. കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട്. കശ്മീര്‍ ഇന്ത്യയുടെ നിര്‍ണായക ഭാഗമാണ്. അത് മറികടന്നുള്ള ഒരു കാര്യവും അംഗീകരിക്കില്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ദു നിയമിച്ച ഉപദേശകരെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലെന്നും റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസല്ല സിദ്ദുവിന്റെ ഉപദേശകരെ നിയമിച്ചത്. ഇവരെ പുറത്താക്കാന്‍ സിദ്ദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദു അത് ചെയ്തിട്ടില്ലെങ്കില്‍ ഞാനത് ചെയ്യും. പാര്‍ട്ടിയെ നാണം കെടുത്തുന്ന ഒരാളെയും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തര്‍ക്കമില്ല. നേരത്തെ തന്നെ അദ്ദേഹമായിരിക്കും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്ന് പറഞ്ഞതാണ്. ഇനിയും അത്തരം ഉത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും റാവത്ത് പറഞ്ഞു. എല്ലാ പാര്‍ട്ടിക്കും ഒരു നടപ്പ് രീതികളുണ്ട്. അതിനനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ജയിച്ച് കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്നാല്‍ നേതാവിനെ തിരഞ്ഞെടുക്കുകയെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
ക്യാപ്റ്റനെ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ വിജയിക്കില്ലെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നുണ്ട്. 23 എംഎല്‍എമാര്‍ സോണിയാ ഗാന്ധിയെ കണ്ടിരിക്കുകയാണ്. മന്ത്രി ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വയുടെ നേതൃത്വത്തിലുള്ള സംഘമാണ് സോണിയയെ കണ്ടത്. നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണിത്. എന്നാല്‍ വിമത നീക്കമല്ലെന്ന് അമരീന്ദര്‍ പറയുന്നു. ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്ന് അമരീന്ദര്‍ അറിയിച്ചിട്ടുണ്ട്. അമ്പതോളം എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തിയായിരുന്നു അമരീന്ദര്‍ എതിരാളികളെ അമ്പരിപ്പിച്ചത്. ഈ പ്രശ്‌നങ്ങളൊന്നും ബാധിക്കില്ലെന്നാണ് ഹരീഷ് റാവത്തിന്റെ നിലപാട്. ഒരുവശത്ത് സിദ്ദുവിനെ മാറ്റണമെന്നും പുറത്താക്കണമെന്നുമുള്ള ആവശ്യങ്ങളും ശക്തമായിരിക്കുകയാണ്. എന്നാല്‍ സിദ്ദുവിന് രാഹുലിന്റെ പിന്തുണയുണ്ട്.
ഉപദേശകരുടെ കാര്യത്തില്‍ പക്ഷേ രാഹുലും കലിപ്പിലാണ് എത്രയും പെട്ടെന്ന് മാറ്റാനുള്ള നിര്‍ദേശം രാഹുലും നല്‍കിയിട്ടുണ്ട്. കശ്മീര്‍ വിഷയം കൈവിട്ട് പോയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സിദ്ദു വിഷയത്തില്‍ പ്രതികരണമൊന്നും നടത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ഉപദേശകരെ മാറ്റിയാല്‍ അമരീന്ദറിന് അത് രാഷ്ട്രീയം വിജയം കൂടിയാവും.
Recommended Video