'കോൺഗ്രസ് സത്യസന്ധത ഇല്ലാത്ത പാർട്ടി ,ജനങ്ങളെ വഞ്ചിക്കുന്ന മറ്റൊരു പാർട്ടി ഇല്ല'; മോദി
ഡൽഹി: രാജ്യത്തെ ഏറ്റവും സത്യസന്ധതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയിൽ മുങ്ങിയ കുടുംബമാണ് പാർട്ടിയെ നയിക്കുന്നതെന്നും മോദി വിമർശിച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കോൺഗ്രസിനെതിരായ മോദിയുടെ വിമർശനം.
'ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ കുടുംബമാണ് കോൺഗ്രസിന്റേത്. അവർക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തണം. അധികാരം പിടിക്കാനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും അവർ സത്യസന്ധമല്ലാത്ത പല രീതികളും ഉപയോഗിക്കും. അവരെ കുറിച്ച് ഈ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എന്നെ അവർ പരിഹസിച്ചു. എന്നാൽ ഇന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കൂ. ഭരണം കിട്ടി വൈകാതെ തന്നെ ജനങ്ങൾക്ക് ദ്രോഹവും ബുദ്ധിമുട്ടുമാണ് അവർ സൃഷ്ടിച്ചത്', മോദി പറഞ്ഞു.

ഹിമാചലിൽ ഭരണം ലഭിക്കാൻ അവർ പൊള്ളയായ പല വാഗ്ദാനങ്ങളും നൽകി. ഇപ്പോൾ അവർ ആ സംസ്ഥാനത്തെ നശിപ്പിച്ചു. യാതൊരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല, യുവാക്കൾക്ക് ജോലിയില്ല', മോദി പറഞ്ഞു. കോൺഗ്രസ് ദളിത് വിരുദ്ധ, കർഷക വിരുദ്ധ പാർട്ടിയാണെന്നും മോദി ആരോപിച്ചു.
'മിനിമം താങ്ങുവിലയെച്ചൊല്ലി കോൺഗ്രസ് മുറവിളി കൂട്ടി, എന്നാൽ തെലങ്കാനയിലും കർണാടകയിലും അവർ എത്ര വിളകൾ എംഎസ്പിയിൽ വാങ്ങുന്നുണ്ട്? കോൺഗ്രസ് ഭരണകാലത്ത് ഏതെങ്കിലും കർഷകൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചിട്ടുണ്ടോ? കർണാടകയിൽ എന്താണ് സംഭവിക്കുന്നത്.കോൺഗ്രസ് ഭരണത്തിന് കീഴിൽ ഈ ചുരുങ്ങിയ കാലയളവിനിടയിൽ 1,200 ഓളം കർഷകർ അവിടെ ആത്മഹത്യ ചെയ്തു.രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധർ ആരെങ്കിലും ഉണ്ടെങ്കിൽ അത് കോൺഗ്രസ് കുടുംബമാണ്. അധികാരത്തിൽ വന്നാൽ ദളിത് വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുമെന്നാണ് ഇപ്പോൾ അവർ പറഞ്ഞിരിക്കുന്നത്. ഇതാണ് ഈ കുടുംബത്തിന്റെ നിലപാട്', മോദി ആരോരപിച്ചു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 8 നാണ് വോട്ടെണ്ണൽ . കഴിഞ്ഞ 10 വർഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇക്കുറി ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണ സംസ്ഥാന ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.












Click it and Unblock the Notifications