കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്
ഗോഹട്ടി: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. കപില്‍ സിബല്‍, പി ചിദംബരം തുടങ്ങിയ നേതാക്കളൊക്കെ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിഹാറിലെ അനുഭവം ഉണ്ടാവാതിരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ കേരളത്തിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ കാര്യം ഏറെക്കുറെ തീരുമാനമായതാണ്. എന്നാല്‍ അസമില്‍ കൂടുതല്‍ പാര്‍ട്ടികളെ സഖ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴും.

അസമിലെ കോണ്‍ഗ്രസ്
എക്കാലത്തും കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായ സംസ്ഥാനമാണ് അസം. സംസ്ഥാനം രൂപീകൃതമായ 1952 മുതല്‍ 2016 വരെയുള്ള 14 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 11 ലും അധികാരം പിടിച്ചതും കോണ്‍ഗ്രസായിരുന്നു. 1978 ലാണ് ആദ്യമായി അസമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാവുന്നത്. എന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അധികാരം തിരികെ പിടിച്ചു.

ബിജെപി അധികാരം പിടിക്കുന്നു
പിന്നീട് 1985 ലും 96 ലും അസം ഗണ പരിഷത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നു. എന്നാല്‍ 2001 മുതല്‍ 2011 വരേയുള്ള മൂന്ന് വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത്. 60 സീറ്റിലായിരുന്നു ബിജെപി വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് 64 പേരുടെ പിന്തുണ വേണ്ടതിനാണ് എജിപിയുടെ 14 പേരുടേയും ബിപിഎഫിന്‍റ 12 പേരുടേയും പിന്തുണയോടെയും ബിജെപി അധികാരം പിടിക്കുകയായിരുന്നു.

തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്
ബിജെപിയുടെ മുന്നേറ്റത്തിന് മുന്നില്‍ വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. 122 സീറ്റില്‍ മത്സരിച്ച പര്‍ട്ടിക്ക് 26 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫിന് 13 സീറ്റിലും വിജയിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

തിരികെ പിടിക്കും
എന്നാല്‍ ഈ തിരിച്ചടിയില്‍ നിന്നെല്ലാം പാര്‍ട്ടിയെ അതിശക്തമായ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അസമിലെ കോണ്‍ഗ്രസ് ഇപ്പോള്‍. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തിലെത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു.

എഐയുഡിഎഫുമായി
തനിച്ച് അധികാരത്തിലേക്ക് തിരികെ എത്താനുള്ള ശക്തി കുറഞ്ഞതിനാല്‍ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി ബിജെപിയെ വീഴ്ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എഐയുഡിഎഫുമായി നേരത്ത തന്നെ സഖ്യ നീക്കം ആരംഭിച്ച കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ ശ്രമം ബോഡോലാന്‍ഡ് പീപ്പിള്‍ ഫ്രണ്ടിനെ മഹാസഖ്യത്തിന്‍റെ ഭാഗമാക്കാനാണ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ് ബിപിഎഫ്.

ബിപിഎഫിന് മുന്നില്‍
ബിപിഎഫിന് മുന്നില്‍ സഖ്യത്തിന്‍റെ വാതില്‍ തുറന്നിടുകയാണെന്ന് അസം കോൺഗ്രസ് മേധാവി റിപുണ്‍ ബോറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബിപിഎഫിന്‍റെ പിന്തുണയിലാണ് ബിജെപി ഭരണം പിടിച്ചതെങ്കിലും അടുത്ത മാസം നടക്കുന്ന ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി) തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും സ്വതന്ത്രമായിട്ടാണ് മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിപിഎഫിനെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ക്ഷണിച്ചത്.

മഹാസഖ്യത്തില്‍
ബിടിസി മേഖലയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ ചേരാൻ ഹഗ്രാമ മൊഹിലരിയുടെ നേതൃത്വത്തിലുള്ള ബിപിഎഫിനെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഞങ്ങളുടെ പത്തുവർഷത്തെ ഭരണകാലത്ത് ബിപിഎഫുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ടായിരുന്നു. അസമിന്റെ താൽപ്പര്യാർത്ഥം സഖ്യത്തിൽ ചേരാനും ബിജെപിയെ പരാജയപ്പെടുത്താനും ഞങ്ങൾ ബിപിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപുണ്‍ ബോറ പറഞ്ഞു.

സമാന ചിന്താഗതി
പുതുതായി രൂപംകൊണ്ട റൈജോർ ദളും അസം ജതിയ പരിഷത്തും സഖ്യത്തിൽ ചേരണമെന്നും ബോറ അഭ്യർത്ഥിച്ചു.
അവസാനം വരെ എല്ലാവര്‍ക്കുമായി ഞങ്ങളുടെ വാതിലുകൾ തുറന്നിടും. വാസ്തവത്തിൽ, സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളും വോട്ടെടുപ്പിന് മുന്നോടിയായി സഖ്യത്തിൽ ചേരണം. കോണ്‍ഗ്രസിന്‍റെ ക്ഷണത്തോട് ബിപിഎും അനുകലമായ രീതിയിലാണ് പ്രതികരിച്ചത്.
Recommended Video

നിരസിക്കാതെ ബിപിഎഫ്
കോൺഗ്രസിന്റെ നിർദ്ദേശം ബിപിഎഫ് നിരസിച്ചിട്ടില്ലെന്നാണ് ബിപിഎഫ് സെക്രട്ടറി പ്രബിൻ ബോറോ പറഞ്ഞത്. ബിടിസി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സഖ്യം ചർച്ച ചെയ്യും. കഴിഞ്ഞ 17 വർഷമായി കൗൺസിൽ ബിപിഎഫിന്റെ കൈകളിലാണ്. എന്നാല്‍ ഇത്തവണ അധികാരം പിടിക്കാനാണ് ബിജെപിയുടെ നീക്കം. ഈ സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യം വിടണമെന്നുള്ള അഭിപ്രായം ബിപിഎഫിനുള്ളില്‍ ശക്തമാണ്.












Click it and Unblock the Notifications