മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയുണ്ടാവില്ല, ബംഗാളില്‍ മാസ് നീക്കത്തിന് കോണ്‍ഗ്രസ്, ലക്ഷ്യം മറ്റൊന്ന്!!
ദില്ലി: 2024 ലക്ഷ്യമിട്ട് പുതിയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. ബംഗാളില്‍ മമതാ ബാനര്‍ജിയുമായി അടുക്കാനാണ് നീക്കം. അതേസമയം ദീദിയെ തോല്‍പ്പിക്കാനുള്ള ബിജെപിയുടെ എല്ലാ നീക്കത്തെയും പരാജയപ്പെടുത്തുക കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഇടപെടലുകള്‍ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമത ദേശീയ രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. അവരെ വലിയ പദവികള്‍ മോഹിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണ.
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ
കോണ്‍ഗ്രസ് മാറും
കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്താനാണ് ബംഗാളില്‍ തീരുമാനിച്ചിരിക്കുന്നത്. മമതയ്‌ക്കെതിരെ ബവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. മമതയെ മുഖ്യ ശത്രുവായി കാണുന്ന അധീര്‍ രഞ്ജന്‍ ചൗധരി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2011ലും 2016ലും മമത കൂളായി ജയിച്ച മണ്ഡലമാണിത്. ബംഗാള്‍ തൂത്തുവാരിയ മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് നല്ല കാര്യമല്ലെന്ന് അധീര്‍ ചൗധരി പറഞ്ഞു. ഇതിന് മുമ്പൊന്നും അധീര്‍ ചൗധരി ഇത്തരമൊരു നിലപാട് എടുത്തിട്ടില്ല.
രാഹുലിന്റെ ഇടപെടല്‍
ജി23 ബംഗാളില്‍ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതില്‍ വലിയ എതിര്‍പ്പറിയിച്ചതാണ്. കോണ്‍ഗ്രസ് വട്ടപൂജ്യമായതും ഇവര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. മമതയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് രാഹുലിന്റെ തീരുമാനം. ദേശീയ തലത്തില്‍ മമതയുടെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന തോന്നലും കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. രണ്ട് വലിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ കൈവശമുള്ളത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെയത് ബംഗാളാണ്.
ബംഗാള്‍ ചില്ലറക്കാര്യമല്ല.....
മമതയുടെ വരവ് കോണ്‍ഗ്രസിന്റെ സകല പ്രതീക്ഷയും തെറ്റിക്കുന്നതായിരുന്നു. ബംഗാളില്‍ മമത ജയിച്ചതോടെ അവര്‍ ദേശീയ തലത്തിലെ പ്രതിപക്ഷത്തിന്റെ മുഖമായി മാറി. രാഹുലിനെ അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് പാളിയത്. വലിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ഇപ്പോഴില്ല എന്നതും വസ്തുതയാണ്. ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുണ്ട്. മമത 2024ല്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതിന് പുറമേ മോദി-ഷാ സഖ്യത്തെ തകര്‍ത്തിരിക്കുകയാണ് അവര്‍. പ്രതിപക്ഷത്തിന് ഈ സഖ്യത്തെ എങ്ങനെ പരാജയപ്പെടുത്തണമെന്ന തന്ത്രമാണ് മമതയിലൂടെ ലഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഒന്നുമല്ലാതായി പോകും
മമത വന്നതോടെ കോണ്‍ഗ്രസ് ഇല്ലെങ്കിലും പ്രതിപക്ഷ സഖ്യം മുന്നോട്ട് പോകുമെന്ന് ഉറപ്പായി. ജഗന്‍ മോഹന്‍ റെഡ്ഡി, കെസിആര്‍, സ്റ്റാലിന്‍, എന്നിവരുടെ വലിയ പിന്തുണയും മമതയ്ക്കുണ്ട്. ഇടതുപക്ഷത്തെ മാത്രം ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവില്ല. മമതയെ അംഗീകരിച്ചില്ലെങ്കില്‍ യുപിഎ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയുണ്ടാവില്ല. ഇപ്പോള്‍ തന്നെ യുപിഎ ചെയര്‍മാന്‍ സ്ഥാനത്തിനായി മറ്റ് കക്ഷികള്‍ രംഗത്തുണ്ട്. 2024ല്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ അതോടെ യുപിഎ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും.
വിശ്വസ്തര്‍ വരുമോ?
പ്രവര്‍ത്തിക്കുന്നവര്‍ മാത്രം തൃണമൂലില്‍ മതി, ബാക്കിയുള്ളവര്‍ ബിജെപിയിലേക്കോ ഇനി എങ്ങോട്ട് വേണമെങ്കിലോ പോകാം. ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്ന സ്വന്തം പാര്‍ട്ടിക്കാരോടാണ് മമതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി വിടാന്‍ ആര്‍ക്കും ധൈര്യമില്ലാതായിരിക്കുകയാണ്. പോയവരൊക്കെ മടങ്ങി വരാന്‍ ഒരുങ്ങുകയാണ്. മുകുള്‍ റോയ് തിരിച്ചുപോകുന്നുവെന്ന് അറിഞ്ഞ് നേരത്തെ നരേന്ദ്ര മോദി നേരിട്ട് അദ്ദേഹത്തെ വിളിച്ചിരുന്നു. മുകുള്‍ റോയ് ബിജെപി ഇന്ന് മുഖ്യ പ്രതിപക്ഷമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിശബ്ദനായ റോയിയുടെ സഹായമില്ലാതെ ബംഗാളില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ബിജെപിക്ക് അറിയാം.
പ്രതിപക്ഷ റോള്‍ ഇങ്ങനെ
മമത വന്നതോടെ 2024ലെ പ്ലാന്‍ പ്രതിപക്ഷം ശക്തമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ജയിച്ചാല്‍ പ്രതിപക്ഷം വിജയത്തിന്റെ പാതയിലാണെന്ന് ഉറപ്പിക്കാം. യുപിക്കൊപ്പം മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, സംസ്ഥാനങ്ങള്‍ പിടിച്ചാല്‍ പ്രതിപക്ഷം ലോക്‌സഭയില്‍ വന്‍ ശക്തിയാവും. അധികാരവും കൈയ്യിലെത്തും. കോണ്‍ഗ്രസ് കൈവശമിരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, എന്നിവയില്‍ നേട്ടമുണ്ടാക്കുകയും വേണം.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോ?
മമതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വളരെ ദൂരെയുള്ള കാര്യമാണെങ്കിലും കോണ്‍ഗ്രസിനും പിന്തുണയ്‌ക്കേണ്ടി വരും. രാഹുല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്ന അഴിച്ചുപണികള്‍ ഇത് ലക്ഷ്യമിട്ട് മാത്രമാണ്. ചെറിയൊരു പാളിച്ച ഉണ്ടായാല്‍ 52 സീറ്റിന് താഴേക്ക് പോകും. സ്വന്തം സീറ്റുകള്‍ എന്ത് വന്നാലും കൈവിടരുതെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശവും കോണ്‍ഗ്രസ് നല്‍കും. കമല്‍നാഥ് ചിന്ദ്വാര പിടിച്ചത് മാതൃകയാക്കാനാണ് നിര്‍ദേശം നല്‍കുകയെന്നാണ് സൂചന.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ
Recommended Video