മമതയുടെ ഉഗ്രന്‍ കെണി; സോണിയയും രാഹുലും പ്രതീക്ഷിച്ചതേയില്ല... സില്‍ചാറില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അടുത്തിടെയാണ് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടേണ്ടതിന്റെ ആവശ്യകതയാണ് അന്ന് മമത ഊന്നിപ്പറഞ്ഞത്. വളരെ സൗഹൃദപരമായിരുന്നു ചര്‍ച്ച എന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അസം കോണ്‍ഗ്രസിന്റെ സുപ്രധാന ചുമതല സുഷമിതയ്ക്ക് നല്‍കി മമത ബാനര്‍ജി അവരെ ആദരിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

തൃണമൂല്‍ കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇത് നടപ്പാക്കുന്നതില്‍ നിര്‍ണായക ചുമതല സുഷ്മിത ദേവിനാണ്. ഇവരെ സഹായിക്കുന്നതിന് മറ്റു ചില നേതാക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അസമില്‍ സുഷ്മിതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടുതുടങ്ങി.

മമത ബാനര്‍ജി ദേശീയ തലത്തില്‍ പ്രതിപക്ഷ മുഖമായി മാറുന്നു എന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ ബിജെപിക്കെതിരെ നേരിട്ട് ഏറ്റുമുട്ടി മികച്ച വിജയം നേടിയതാണ് അവര്‍ക്ക് ഈ പ്രതിഛായ നല്‍കാന്‍ ഇടയാക്കിയത്. നരേന്ദ്ര മോദിയും അമിത് ഷായും ജെപി നദ്ദയുമടങ്ങുന്ന വന്‍പട തന്നെ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കിലും മമതയുടെ ജനപ്രതീക്ക് കോട്ടം തട്ടിക്കാന്‍ സാധിച്ചില്ല.

ബംഗാളിലെ മികച്ച വിജയത്തിന് ശേഷം മമത ബാനര്‍ജി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയെ വ്യാപിപ്പിക്കാന്‍ ഒരുങ്ങി. ആദ്യ ശ്രദ്ധ ത്രിപുരയിലായിരുന്നു. ഇടതുപക്ഷം 34 വര്‍ഷം ഭരിച്ച ബംഗാള്‍ പിടിച്ച നേതാവാണ് മമത. ഇടുതപക്ഷം 25 വര്‍ഷത്തിലധികം ഭരിച്ച ത്രിപുര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപിക്കൊപ്പം നിന്നത്. ത്രിപുര പിടിക്കാന്‍ വേഗത്തില്‍ സാധിക്കുമെന്ന് മമത കരുതുന്നു.

ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് ഇടയാക്കിയത് പഴയ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയുടെ ഇടപെടലായിരുന്നു. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലില്‍ തിരിച്ചെത്തി. തൊട്ടുപിന്നാലെയാണ് മമത ത്രിപുര ഓപറേഷന്‍ തുടങ്ങിയത്. ഇതാകട്ടെ, ബിജെപിക്ക് മറ്റൊരു തിരിച്ചടിയായി. നിരവധി ബിജെപി പ്രവര്‍ത്തകരാണ് ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.

അതിനിടെയാണ് അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ചുമതല സുഷ്മിത ദേവിനാണ്. ഇന്ന് മുതല്‍ സുഷ്മിത തന്റെ ജോലി തുടങ്ങി. സില്‍ചാറില്‍ വലിയ പരിപാടി സംഘടിപ്പിച്ചു. നിരവധി പേരാണ് ഈ പരിപാടിയില്‍ എത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഇതില്‍ കൂടുതലും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നതാണ് എടുത്തുപറയേണ്ടത്.

അസമിലെ എല്ലാ ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് സുഷ്മിതയുടെ ലക്ഷ്യം. തന്നെ ദൗത്യം ഏല്‍പ്പിച്ച മമത ബാനര്‍ജിക്ക് അവര്‍ നന്ദി പറഞ്ഞു. താല്‍ക്കാലിക ലക്ഷ്യങ്ങളോടെ ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ടതില്ല എന്ന് മമത പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയാണ് മമത അസമില്‍ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസില്‍ നിന്നാണ് കൂട്ടത്തോടെ ആളുകള്‍ തൃണമൂലില്‍ ചേരുന്നത്. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന സന്തോഷ് മോഹന്‍ ദേവിന്റെ അനുയായികളും തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അസം സംസ്ഥാനത്ത് കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ പറ്റിയ നേതാവ് അസമില്‍ ഇല്ലാത്തതും അവര്‍ക്ക് തിരിച്ചടിയാണ്.
Recommended Video

തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ആശയപരമായി ഭിന്നതകളില്ല എന്നതാണ് ഈ കളംമാറ്റം വേഗത്തിലാകാന്‍ കാരണം. ബിജെപിയുമായി അടുക്കാന്‍ വൈമനസ്യമുള്ള ഒട്ടേറെ പേര്‍ കോണ്‍ഗ്രസിലുണ്ട്. അവരെല്ലാം തൃണമൂലില്‍ ചേരുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സുപ്രധാന സാന്നിധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തൃണമൂലിന് അസമില്‍ വേരുറപ്പിക്കാന്‍ കഴിയില്ല എന്നാണ് ബിജെപിയുടെ പ്രതികരണം.












Click it and Unblock the Notifications