കോൺഗ്രസിന് വീണ്ടും ഞെട്ടൽ, രാജസ്ഥാനിൽ ഗെഹ്ലോട്ട് അനുകൂല എംഎൽഎയുടെ രാജി
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസ് എംഎല്‍എ. ദുംഗര്‍പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ ഗണേഷ് ഗോഗ്ര ആണ് രാജി വെച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന നേതാവാണ് ഗണേഷ് ഗോഗ്ര. മാത്രമല്ല രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയാണ്. പാര്‍ട്ടി അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് എംഎല്‍എയുടെ രാജി.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായിട്ട് കൂടി പാര്‍ട്ടി എംഎല്‍എയായ താന്‍ അവഗണിക്കപ്പെടുന്നു എന്നാണ് ഗണേഷ് ഗോഗ്ര ആരോപിക്കുന്നത്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടുളളതാണ് ഗോഗ്രയുടെ രാജിക്കത്ത്. താന്‍ മണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങളുമായി സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ ചെവി തരുന്നില്ലെന്ന് രാജിക്കത്തില്‍ എംഎല്‍എ പറയുന്നു. രാജസ്ഥാന്‍ സ്പീക്കര്‍, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ക്കാണ് ഗണേഷ് ഗോഗ്ര രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് തൊട്ട് മുന്‍പുളള എംഎല്‍എയുടെ രാജി കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുപ്പത് വര്‍ഷത്തോളമായി രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഭരണകക്ഷി തുടര്‍ന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തിലുളള ചുരുങ്ങിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യതയാണ്.
കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച നേടും എന്നാണ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുകയും ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്താല്‍ കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ
ഭരണത്തുടര്‍ച്ച നല്‍കുന്ന പതിവ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലല്ലല്ലോ എന്ന ചോദ്യത്തിന് ഇക്കുറി അതുണ്ടാകും എന്ന് സച്ചിന്‍ പൈലറ്റ് മറുപടി നല്‍കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിച്ചത് വെറും 20 സീറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റ് ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ രാജി വെച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ദികിന്റെ രാജി. അതിനിടെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസിന് രാജിയുടെ നടുക്കം.