കർണാടകയിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണം; രാഷ്ട്രീയ നാടകങ്ങൾക്കിടെ ഫോൺ ചോർത്തൽ വിവാദവും!
ബെംഗളൂരു: കർണാടകയിൽ സർക്കകാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നാടകങ്ങൾ തുടരുകയാണ്. ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. വ്യാഴാഴ്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പതിനഞ്ച് ദിവസത്തിനകം ബിജെപി ഭൂരിപക്ഷം തെളിയിക്കുകയും വേണം. ഇതിനിടിൽ കോൺഗ്രസിനെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.
ബിജെപി നേതാക്കളുടെ ഫോൺ കോൺഗ്രസ് ചോർത്തുന്നുവെന്നാണ് ആരോപണം. ബിജെപി നേതാവ് സോഭ കരന്തലജെയാണ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
Recommended Video
അതേസമയം ബിജെപി സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമപ്പോരാട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചനയുണ്ട്. ചീഫ് ജസ്റ്റിനെ ഉടന്‍ കാണാമെന്നാണ് വിവരങ്ങള്‍. ഗവര്‍ണറെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഗവര്‍ണറുടെ പിന്തുണയോടെയാണ് ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടമെന്ന ആരോപണവുമായി പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടത്തിയത്.