'മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം', 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് ഖാർഗെ
ഡല്‍ഹി: അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടുത്തെ ജനങ്ങള്‍ യാതൊരു വിധത്തിലുളള ബുദ്ധിമുട്ടും നേരിടുന്നില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുളള കാരണങ്ങള്‍ കൊണ്ട് ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അവിടുത്തെ ജനം തിരിഞ്ഞിരിക്കുകയാണ്, ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിനെയും ഖാര്‍ഗെ കടന്നാക്രമിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയോ അവയില്‍ ഒന്ന് പോലും ബിജെപി പാലിച്ചിട്ടില്ല. തൊഴിലില്ലായ്മ ആയിക്കോട്ടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നതായിക്കോട്ടെ നിക്ഷേപം കൊണ്ടുവരും എന്നതായിക്കോട്ടെ ഒന്നും പാലിക്കപ്പെട്ടിട്ടില്ല, ഖാര്‍ഗെ കുറ്റപ്പെടുത്തി.
ജന്മനാടായ കര്‍ണാടകയിലെ കലബുര്‍ഗിയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കര്‍ണാടകത്തെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. സംസ്ഥാനത്തേക്ക് കേന്ദ്ര പദ്ധതികളൊന്നും വരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്തിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്.












Click it and Unblock the Notifications