സൂപ്പര്‍ താരം വിജയ്, പക്ഷേ കൊറോണ വൈറസിന് മുന്നിൽ ഇളവില്ല; താരത്തിന്റെ വീട്ടില്‍ അപ്രതീക്ഷിത പരിശോധന
ചെന്നൈ: തമിഴകത്തെ സൂപ്പര്‍ താരം ആണ് വിജയ്. ആദ്യം ഇളയ ദളപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് എങ്കില്‍, ഇപ്പോള്‍ ആ പേര് മാറിയിട്ടുണ്ട്. ഇപ്പോള്‍ 'ഇളയ' ദളപതി അല്ല, വെറും ദളപതിയാണ്.
അടുത്തിടെ വിജയുടെ പേരില്‍ തമിഴകത്തുണ്ടായ വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. വിജയ് എന്ന താരത്തെ ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ മതത്തിന്റെ പേരില്‍ പോലും പ്രശസ്തനാക്കിക്കളഞ്ഞു ഒരു വിഭാഗം. അതിന് ശേഷം, വിജയ്‌ക്കെതിരെ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ദേശീയ തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു.
എന്തായാലും ഇപ്പോള്‍ അത്തരം ഒരു വിവാദത്തെ കുറിച്ചല്ല പറയുന്നത്. വിജയുടെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് എത്തിയതിനെ കുറിച്ചാണ്. എത്ര വലിയ സൂപ്പര്‍ താരം ആണെങ്കിലും അത് കൊറോണ വൈറസിനെ സംബന്ധിച്ച് ഒരു വിഷയവും അല്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

അപ്രതീക്ഷിത പരിശോധന
വിജയുടെ നീലാങ്കരൈയിലെ വീട്ടില്‍ ആണ് ആരോഗ്യ പ്രവര്‍ത്തകരുടെ അപ്രതീക്ഷിത പരിശോധന ഉണ്ടായത്. ഒരു എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിന്റെ ഭീതി അവസാനിക്കുന്നതിന് പിറകേ ആയിരുന്നു ഇത് എന്നും ഓര്‍ക്കുക. എന്തായാലും ഇത്തവണ ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരുന്നു എന്ന ആശ്വാസം ഉണ്ട്. ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തിയെന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്.

വിദേശ സന്ദര്‍ശനം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരന്നു ആരോഗ്യ പ്രവര്‍ത്തകരുടെ ഗൃസന്ദര്‍ശം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചവരില്‍ നിന്നാണ് ഇന്ത്യയില്‍ പ്രധാനമായും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വീട്ടില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

വ്യാപക പരിശോധന
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച പൗരന്‍മാരുടെ പട്ടിക തമിഴ്‌നാട് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ വിജയും പേരും എങ്ങനെയോ കടന്നുവന്നത്രെ. ഇത്തരത്തില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടെ വീടുകളില്‍ ആണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വിശദാംശങ്ങള്‍ ആരായുന്നത്.

വിജയ് സുരക്ഷിതന്‍
എന്തായാലും വിജയ് കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു വിദേശ യാത്രയും നടത്തിയിട്ടില്ലെന്ന് ഒടുവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടത്രെ. വീട്ടില്‍ ആരും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും കണ്ടെത്തി. ഒടുവില്‍ വീട് മുഴുവന്‍ അണുനശീകരണം നടത്തിയതിന് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്റെ വീട്ടില്‍
ഇതിനിടെ കഴിഞ്ഞ ദിവസം സൂപ്പര്‍ താരം കമല്‍ ഹാസന്റെ വീട്ടില്‍ ആരോഗ്യ വകുപ്പ് കൊറോണ വൈറസ് ബാധിതന്റെ വീട് എന്ന മട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മണ്‍ട്രത്തിന്റെ ഓഫീസിലും ഇതുപോലെ നോട്ടീസ് പതിച്ചിരുന്നു. കമല്‍ ഹാസന്റെ മകളും നടിയും ആയ ശ്രുതി ഹാസന്‍ സെല്‍ഫ് ക്വാറന്റൈനില്‍ ആയതിനെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണയില്‍ ആയിരുന്നു ഇത്. ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നോട്ടീസുകള്‍ നീക്കം ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications