രഞ്ജന്‍ ഗോഗോയിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതിക്കെതിരായ കേസ് അവസാനിപ്പിച്ചു
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ പരാതി നല്‍കിയ സുപ്രീംകോടതി മുന്‍ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസ് കോടതി അവസാനിപ്പിച്ചു. പരാതിയുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരനായ നവീന്‍ കുമാറിന് താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിച്ചത്.
ദില്ലി പൊലീസ് യുവതിക്കെതിരെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പരാതിക്കാരന്‍ ഇങ്ങനെയൊരു നിലപാടുമായി രംഗത്തെത്തുന്നത്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (സിഎംഎം) മനീഷ് ഖുറാന മുന്‍പാകെയാണ് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് ക്ലോസര്‍ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചത്. വഞ്ചനാ കേസിലെ പരാതിക്കാരനായ ഹരിയാന സ്വദേശി നവീന്‍ കുമാറിനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
ഇതുപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ മുകേഷ് ആന്റിലിനൊപ്പം സെപ്റ്റംബർ 16 ന് നവീന്‍ കുമാര്‍ സിഎംഎമ്മിന് മുന്നില്‍ നേരിട്ട് ഹാജരായി. കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്ന് നവീന്‍ അറിയിച്ചു. എതിർ ഹർജി സമര്‍പ്പിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും നിലവിലെ കേസ് തുടരാന്‍ ആഗ്രഹമില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ വസ്തുതകളും സാഹചര്യങ്ങളും, പരാതിക്കാരന്‍ നല്‍കിയ പ്രസ്താവനയും പോലീസ് നടത്തിയ അന്വേഷണവും കണക്കിലെടുത്ത്, നിലവില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി കോടതി അറിയിച്ചു.

സുപ്രീംകോടതിയില്‍ ജോലി നല്‍കാമെന്ന വ്യാജേന യുവതി തന്നില്‍ നിന്ന് 50,000 രൂപ വാങ്ങിയെന്നായിരുന്നു കുമാറിന്റെ ആരോപണം. തുടര്‍ന്ന് യുവതിക്കെതിരെ വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ചേര്‍ത്ത് മാര്‍ച്ച് മൂന്നിന് സെന്‍ട്രല്‍ ദില്ലിയിലെ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കുമാര്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ യുവതിയെ മാര്‍ച്ച് 10 ന് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചു. മാര്‍ച്ച് 12 ന് അവര്‍ക്ക് ജാമ്യം ലഭിച്ചു. മാര്‍ച്ച് 14 ന് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും യുവതിയും കൂട്ടാളികളും യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read More: ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഏപ്രിലില്‍ വനിതാ ഉദ്യോഗസ്ഥ ഉന്നയിച്ചിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ഗോഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. വനിതാ ജീവനക്കാരിയുടെ ലൈംഗിക പീഡന ആരോപണങ്ങളില്‍ വസ്തുതയൊന്നുമില്ലെന്നായിരുന്നു സമിതിയുടെ നിഗമനം.












Click it and Unblock the Notifications