ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല, സിപിഎം രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം
കണ്ണൂര്‍: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. പ്രാദേശികമായി കോണ്‍ഗ്രസുമായി സഖ്യം വേണ്ടതുണ്ടോ എന്നത് അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയത്തിന്മേൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 48 പ്രതിനിധികൾ പൊതുചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസമായി ആകെ 570 മിനിട്ടാണ് രാഷ്ട്രീയപ്രമേയ ചർച്ചയ്ക്കായി പാർട്ടി കോൺഗ്രസ് വിനിയോഗിച്ചത്. ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് സീതാറാം യെച്ചൂരി സംസാരിച്ചു. തുടർന്ന് സമ്മേളനം പ്രമേയം അംഗീകരിച്ചു. അടുത്ത പാർടി കോൺഗ്രസുവരെയുള്ള സിപിഐ എമ്മിന്റെ രാഷ്ട്രീയ കാര്യപരിപാടി ഇതോടെ നിലവിൽ വന്നു.
അതിനിടെ കോൺഗ്രസ് തങ്ങളുടെ നേതാക്കളെ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതിനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത് വന്നു. സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽനിന്ന് നേതാക്കളെ വിലക്കിയത് കോൺഗ്രസിന്റെ വിശ്വാസ്യത കൂടുതൽ തകർക്കുമെന്ന് കാരാട്ട് പ്രതികരിച്ചു.' സെമിനാറിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ അസാന്നിധ്യം നിരാശാജനകമാണ്. ദേശീയപ്രാധാന്യമുള്ള വിഷയത്തിലെ സെമിനാറിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു. മതനിരപേക്ഷത സംരക്ഷിക്കണമെന്നതിൽ സിപിഐ എമ്മിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു'.

'കേരളത്തിലെ കോൺഗ്രസ് നേതാക്കളും ചില എഐസിസി നേതാക്കളും സെമിനാറിൽനിന്ന് വിലക്കി. അതിനാൽ തനിക്ക് പങ്കെടുക്കാനാകില്ലെന്നാണ് തരൂർ അറിയിച്ചത്. ബിജെപിയെ താഴെയിറക്കാൻ മതനിരപേക്ഷനിലപാടുള്ള എല്ലാവരും യോജിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴാണ് വിശ്വാസ്യത കൂടുതൽ അപകടത്തിലാക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത് കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുത്വവൽക്കരണനിയമങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് പിന്തുണയോടെയാണ്. സിലബസിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ ഗീത പഠിപ്പിക്കുന്ന ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനത്തെ പ്രതിപക്ഷമായ കോൺഗ്രസ് എതിർത്തില്ല. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഉൾപ്പെടെ രാമായണവും വേദവും സർക്കാർ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തില്ല. മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് എന്തുകൊണ്ട് ഈ നിലപാട് എടുക്കുന്നുവെന്ന് വിശദീകരിക്കണം'.
'സംഘപരിവാർ ശക്തികൾ അധികാരം ഉപയോഗിച്ചും നിയമനിർമാണങ്ങൾ വഴിയുമാണ് ഹിന്ദുത്വവൽക്കരണം നടപ്പാക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതിന് പുതിയ നിയമനിർമാണം നടത്തുന്നു. കർണാടകത്തിലെ ഹിജാബ് നിരോധനമടക്കം ഇതിന് ഉദാഹരണമാണ്. ഇൻഡോറിൽ ഒരു പ്രദേശത്ത്, മുസ്ലിം വ്യാപാരികളെയും അവരുടെ ഓട്ടോറിക്ഷ കടക്കുന്നതും വിലക്കി. പൊലീസാണ് അതിന് പിന്തുണ നൽകുന്നത്. മതനിരപേക്ഷമൂല്യങ്ങളെ പടിപടിയായി തകർത്ത് ഹിന്ദുരാജ്യം സ്ഥാപിക്കലാണ് സംഘപരിവാർ ലക്ഷ്യം'.
'മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കണം. എന്തുകൊണ്ട് കോൺഗ്രസിന് അതിന് കഴിയുന്നില്ലെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പകുതി മതനിരപേക്ഷതയും പകുതി ഹിന്ദുത്വവും എന്ന നിലപാട് അപകടകരമാണ്. ഇക്കാര്യങ്ങളിൽ കേരളം എടുത്ത നിലപാടാണ് മാതൃകയാക്കേണ്ടത്. പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ സ്വീകാര്യമല്ലെന്ന് നിയമസഭ പ്രമേയം പാസാക്കി. മതനിരപേക്ഷത സംരക്ഷിക്കാൻ സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന അടിയുറച്ച നിലപാടാണ് അത് തെളിയിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിക്കാൻ ഇടതുപക്ഷ മേൽക്കൈ അത്യാവശ്യമാണ്'.












Click it and Unblock the Notifications