അസമിലും ബുള്‍ഡോസര്‍ രാജ്; പൊലീസ് സ്റ്റേഷന്‍ കത്തിച്ചവരുടെ വീടുകള്‍ തകര്‍ത്ത് പൊലീസ്
ഗുവാഹത്തി: അസമിലും ബുള്‍ഡോസര്‍ രാജുമായി ബി ജെ പി സര്‍ക്കാര്‍. കസ്റ്റഡി മരണക്കേസിന്റെ പേരില്‍ അസമിലെ നാഗോണ്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടതിന് തൊട്ടുപിന്നാലെ, അക്രമത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അതേസമയം കൈയേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് കുടിലുകള്‍ പൊളിച്ചതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
കഴിഞ്ഞ മാസം, ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വര്‍ഗീയ കലാപത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകള്‍ ബി ജെ പി നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ സമാനമായി തകര്‍ത്തിരുന്നു. കലാപം ആരോപിച്ച് മധ്യപ്രദേശിലെ ഖാര്‍ഗോണിലും വീടുകള്‍ തകര്‍ത്തു. ഈ പൊളിക്കലുകള്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നതിന് പിന്നാലെയാണ് അസമിലും ബുള്‍ഡോസര്‍ രാജുമായി പൊലീസ് രംഗത്തെത്തിയത്.
പൊൡക്കലുകള്‍ ഇന്നലെ നടന്നിട്ടുണ്ടെന്നും അത് പ്രതിഷേധക്കാരില്‍ ചിലരുടേതാണെന്നും സ്‌പെഷ്യല്‍ ഡി ജി പി ജി പി സിംഗ് പറഞ്ഞു. എന്നാല്‍ ഇവരില്‍ ചിലര്‍ ഭൂമി കൈയേറിയതായി ആക്ഷേപമുണ്ടെന്നും രേഖകള്‍ ഉണ്ടെങ്കില്‍ പോലും അവ വ്യാജമാണെന്നുമാണ് അസം പൊലീസിന്റെഅ അവകാശ വാദം. പൊലീസ് സ്റ്റേഷന്‍ തീവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അസമില്‍ ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്തു.
പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം നടപടി പ്രതിഷേധല്ലെന്നും ക്രിമിനലുകള്‍ കേസ് രേഖകള്‍ നശിപ്പിക്കാന്‍ നടത്തിയതാണെന്നും സംസ്ഥാന പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു. കൈക്കൂലി നല്‍കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് 39 കാരനായ മീന്‍ വില്‍പനക്കാരനായ സഫീഖുല്‍ ഇസ്ലാമിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.
തോമസിന് പിന്നാലെ എവി ഗോപിനാഥും ഇടത് പാളയത്തിലേക്ക്? പിണറായിയെ വാനോളം പുകഴ്ത്തി ഗോപിനാഥ്
എന്നാല്‍ പരസ്യമായി മദ്യപിക്കുന്നുവെന്ന പരാതി പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇസ്ലാമിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു. അവന്‍ ഒരു പൊതുവഴിയില്‍ കിടക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം അവനെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം അവനെ വിട്ടയച്ചു ഭാര്യയെ ഏല്‍പ്പിച്ചു. ഭാര്യ അവന് കുറച്ച് വെള്ളവും ഭക്ഷണവും നല്‍കി. പിന്നീട് അയാള്‍ പരാതിപ്പെട്ടു.
അസുഖം ബാധിച്ച് അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മരിച്ചു എന്നാണ് മഹന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അസം പോലീസ് ഈ മരണത്തെ 'വളരെ ഗൗരവമായി' കാണുന്നുവെന്നും പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചു.
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്
ചിലര്‍ നിയമം കൈയിലെടുക്കുകയും സ്റ്റേഷന്‍ ചുട്ടെരിക്കുകയും ചെയ്തു. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാവരുമുണ്ടായിരുന്നു. അവര്‍ പോലീസ് സേനയ്ക്ക് നേരെ നടത്തിയ ക്രൂരവും സംഘടിതവുമായ ആക്രമണം. ഞങ്ങളെ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു,' അദ്ദേഹം പറഞ്ഞു. ഇവര്‍ മരിച്ചവരുടെ ദുഃഖിതരായ ബന്ധുക്കളാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. അവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ബന്ധുക്കളാണ്.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന രേഖകള്‍, തെളിവുകള്‍ എല്ലാം കത്തിച്ചു. അതിനാല്‍ ഇതൊരു ലളിതമായ ആക്ഷന്‍-റിയാക്ഷന്‍ സംഭവമാണെന്ന് കരുതരുത്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ട്, അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ ഒരു പോലീസ് ഉദ്യോഗസ്ഥരെയും ഒഴിവാക്കില്ലെങ്കിലും, 'പോലീസ് സ്റ്റേഷനുകള്‍ കത്തിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്ന' ഘടകങ്ങളെ സേന അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
തങ്ങളുടെ പക്കല്‍ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരും തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി ലീന ഡോളി പറഞ്ഞു. കസ്റ്റഡി മരണമുണ്ടായാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും എന്നാല്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിക്കുന്നത് തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന ക്യാബിനറ്റ് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു.