ഡൽഹി പിടിക്കുമോ ബിജെപി; സ്ത്രീകൾക്ക് മാസം 2500 രൂപ, എൽപിജി സബ്‌സിഡി 500 രൂപയും, വൻ വാഗ്‌ദാനങ്ങൾ
ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി കളം പിടിക്കാൻ ബിജെപി. എഎപിയുടെ പ്രകടന പത്രികയെ കടത്തിവെട്ടുന്ന പ്രഖ്യാപനങ്ങളാണ് ബിജെപി നടത്തിയിരിക്കുന്നത്. വനിതാ വോട്ടർമാരെ, പ്രത്യേകിച്ച് വീട്ടമ്മമാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ അടങ്ങിയിരിക്കുന്നത്. രണ്ടര പതിറ്റാണ്ടിൽ അധികമായി ഡൽഹിയിലെ അധികാര വരൾച്ച അവസാനിപ്പിക്കുകയാണ് ഇതിലൂടെ പാർട്ടിയുടെ ലക്ഷ്യം.
സ്ത്രീകൾക്ക് മാസം 2500 രൂപയുടെ സഹായധനം, ഗർഭിണികൾക്ക് 21,000 രൂപ, ഗാർഹിക പാചക വാതകത്തിന് 500 രൂപയുടെ സബ്‌സിഡി എന്നിങ്ങനെ നിർണായകമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തുവിട്ടത്.

ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന് കീഴിൽ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അഭിമാനമായ ആയുഷ്‌മാൻ ഭാരത് ആരോഗ്യ പദ്ധതി ബിജെപി തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും ഡൽഹിയിൽ എഎപി ഇതിനെ എതിർക്കുക ആണെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
രാജ്യതലസ്ഥാനത്തെ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക, എല്ലാ ഹോളിയിലും ദീപാവലിയിലും പാവപ്പെട്ടവർക്ക് സൗജന്യ സിലിണ്ടറുകൾ നൽകുമെന്ന വാഗ്‌ദാനവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടാതെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് കുതിപ്പേകിയ ലഡ്‌കി ബഹിൻ യോജനയുടെ മാതൃകയിൽ, ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2500 രൂപ ബിജെപി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
സമാനമായി നേരത്തെ എഎപിയും കോൺഗ്രസും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ വനിതാ വോട്ടർമാർക്കായി എഎപി 2100 രൂപ ധനസഹായമായി വാഗ്‌ദാനം ചെയ്‌തപ്പോൾ, കോൺഗ്രസ് അവരുടെ 'പ്യാരി ദീദി യോജന' പ്രകാരം പ്രതിമാസം 2500 രൂപ സ്ത്രീകൾക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ മലർത്തിയടിക്കാൻ മറ്റ് ചില ജനപ്രിയ പ്രഖ്യാപനങ്ങളും ബിജെപി നടത്തിയിട്ടുണ്ട്.
എല്ലാ ചേരി ക്ലസ്‌റ്ററുകളിലും അടൽ കാന്റീനുകളിലൂടെ 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുമെന്നാണ് ബിജെപി അറിയിച്ചത്. മാത്രമല്ല നിലവിൽ ഡൽഹിയിൽ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ എല്ലാം തന്നെ ബിജെപി അധികാരത്തിൽ വന്നാൽ തുടരുമെന്നും ജെപി നഡ്ഡ അറിയിച്ചിട്ടുണ്ട്. ബിജെപി വന്നാൽ ജനപ്രിയ പദ്ധതികൾ എല്ലാം നിർത്തലാക്കും എന്ന ആം ആദ്‌മി പാർട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ് നടക്കുക .ആകെ 70 മണ്ഡലങ്ങളാണ് ഡൽഹിയിൽ ഉള്ളത്. കഴിഞ്ഞ രണ്ട് തവണയായി എഎപിയാണ് ഇവിടെ ഭരിക്കുന്നത്. എന്നാൽ ഇക്കുറി ഈ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ അവർ ഇറക്കിയിട്ടുണ്ട്. കൂടാതെ പ്രചാരണവും വലിയ തോതിൽ പൊടിപൊടിക്കുകയാണ്.












Click it and Unblock the Notifications