കർഷകർ പുറപ്പെട്ടത് ആറ് മാസത്തെ റേഷനുമായി; തയ്യാറായി തന്നെ, ആവശ്യം നടപ്പാകും വരെ പിന്മാറാനില്ല
ന്യൂഡൽഹി: ആവശ്യങ്ങൾ നിറവേറ്റും വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് കർഷകർ. ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാൻ അതിർത്തികൾ അടച്ചിരിക്കുന്നതിനാൽ, മാസങ്ങളോളം നീണ്ടുനിൽക്കുന്ന റേഷനും ഡീസലും ഒക്കെ കരുതിക്കൊണ്ടാണ് കർഷകൻ പോകുന്നത്. ട്രാക്ടറുകളും ട്രോളികളും ഉപയോഗിച്ച് നടത്തുന്ന മാർച്ച് പരാജയപ്പെടുത്താൻ ഡീസൽ നൽകുന്നില്ലെന്ന് കർഷകർ ആരോപിച്ചു.
"സൂചി മുതൽ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ ട്രോളികളിൽ ഞങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ട്. ആറ് മാസത്തെ റേഷനുമായി ഞങ്ങൾ ഞങ്ങളുടെ ഗ്രാമം വിട്ടു . ഹരിയാനയിൽ നിന്നുള്ള ഞങ്ങളുടെ സഹോദരങ്ങൾക്ക് പോലും ആവശ്യത്തിന് ഡീസൽ ഞങ്ങളുടെ പക്കലുണ്ട്," ഹർഭജൻ സിംഗ്, പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള ഒരു കർഷകൻ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ പറയുന്നു.

"കഴിഞ്ഞ തവണ 13 മാസമായി ഞങ്ങൾ കുലുങ്ങിയില്ല, ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു, പക്ഷേ സർക്കാർ വാഗ്ദാനം പാലിച്ചില്ല. ഇത്തവണ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷം മാത്രമേ പോകു "കർഷകർ പറയുന്നു.
ചണ്ഡീഗഡിൽ സർക്കാർ പ്രതിനിധി സംഘവുമായി രാത്രി വൈകി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കർഷകർ ഫത്തേഗഡ് സാഹിബിൽ നിന്ന് ഇന്ന് രാവിലെ മാർച്ച് ആരംഭിച്ചു. കർഷകരുടെ സമരത്തിന് ഡൽഹി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരുമായി പരമാവധി സഹകരിച്ചെന്ന് കർഷക സംഘടന നേതാക്കൾ പറയുന്നു. മന്ത്രിമാരുമായി മണിക്കൂറുകൾ ചർച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രമങ്ങളിലും പോലീസും ജലപീരങ്കിയുമുണ്ട്.
ഹരിയാനയിലെ കർഷകരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും കർഷക സംഘടന നേതാവ് സർവൻ സിങ് പാന്തർ ആരോപിച്ചു. കർഷക സമരത്തിന് എ എ പി സർക്കാർ പിന്തുണ നൽകുന്നുണ്ട്. ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന ആവശ്യം ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് തള്ളി. കർഷകരുടെ ആവശ്യം ന്യായമാണെന്നാണ് എ എ പിയുടെ നിലപാട്. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications