രാജ്യതലസ്ഥാനത്തെ ഏഴില്‍ ഏഴ് സീറ്റും നിലനിർത്തണം: ഡല്‍ഹിയില്‍ പുതിയ ചുമതലക്കാരെ നിയമിച്ച് ബിജെപി
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബിജെപി. സംഘടനാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും പാർട്ടി പുതിയ ചുമതലക്കാരെ നിയമിച്ചു. നിലവിലെ ഏഴ് സീറ്റുകളും നിലനിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചത്.
അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിനായി "പ്രത്യേകമായി" നിയോഗിക്കപ്പെട്ട "ലോക്‌സഭാ പ്രഭാരികൾക്ക്" "അവസാന നിമിഷത്തെ വെല്ലുവിളികൾ" തടയാനുള്ള പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ടെന്നാണ് പുതിയ ചുമതലക്കാരില്‍ ഒരാളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പെങ്കിലും പാർട്ടിയുടെ സൂക്ഷ്മ തലത്തിലുള്ള പ്രവർത്തനങ്ങള്‍ എല്ലായിടത്തും ഈ ഭാരവാഹികള്‍ ഉറപ്പാക്കുമെന്ന് ഡല്‍ഹിയിലെ ബിജെപി മാധ്യമവിഭാഗം തലവന്‍ പ്രവീൺ ശങ്കർ കപൂറുംപറഞ്ഞു.

"പാർട്ടിയുടെ നിർദേശ പ്രകാരം ലോക്സഭ തിരഞ്ഞെടുപ്പ് ചുതലയുള്ളവർ വീടുതോറുമുള്ള വോട്ടർ സമ്പർക്കവും 'പന്ന പ്രമുഖർ' പോലുള്ള ബൂത്ത് ലെവൽ ഭാരവാഹികളുടെ നിയമനം പോലുള്ള സംഘടനാ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കും. അവസാന നിമിഷം വെല്ലുവിളികളില്ലാത്ത വിജയമാണ് പാർട്ടി ലക്ഷ്യമിടുന്നത്." കപൂർ പറഞ്ഞു.
പുതിയ തീരുമാനപ്രകാരം പാർട്ടിയുടെ ഡൽഹി യൂണിറ്റ് ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്ര ഈസ്റ്റ് ഡൽഹി സീറ്റിന്റെ ചുമതലയും ദിനേശ് പ്രതാപ് സിംഗ് ന്യൂഡൽഹിയുടെ സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിക്കും. മുൻ മേയർ ജയ് പ്രകാശിനും കമൽജീത് സെഹ്‌രാവത്തിനും യഥാക്രമം വെസ്റ്റ്, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളുടെ ചുമതലകൾ നൽകി.
പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗേന്ദ്ര ചന്ദൗലിയയെ നോർത്ത് വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ രാജീവ് ബബ്ബറിനെ സൗത്ത് ഡൽഹിയുടെ ചുമതലയും രാജേഷ് ഭാട്ടിയക്ക് ചാന്ദ്‌നി ചൗക്കിന്റെ ചുമതലയും നല്‍കി. 2014ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളിൽ രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഈ സീറ്റുകള്‍ ഇത്തവണയും പാർട്ടി നിലനിർത്തുമെന്നാണ് ഭാരവാഹികളുടെ അവകാശവാദം.
പുതിയ ചുമതലക്കാരെ അവരുടെ നിയുക്ത സീറ്റുകളിൽ നിന്നുള്ള പാർട്ടിയുടെ നോമിനികളായി കണക്കാക്കുന്നതായും റിപ്പോർട്ടുണ്ട്. " സംഘടനാ തലത്തിലും രാഷ്ട്രീയ തലങ്ങളിലും അവർ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു." ഒരു മുതിർന്ന ബിജെപി പ്രവർത്തകന്‍ പറയുന്നു. ലോക്‌സഭാ ഭാരവാഹികൾ സുപ്രധാന സംഘടനാ യോഗങ്ങളിൽ പങ്കെടുക്കുകയും അവർക്ക് നിയോഗിക്കപ്പെട്ട മണ്ഡലത്തിലെ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങളിൽ ജില്ലാ യൂണിറ്റ് മേധാവികളുമായും ഭാരവാഹികളുമായും ഏകോപിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications