ദില്ലിയിലെ കലാപബാധിത പ്രദേശങ്ങൾ മിക്കതും ബിജെപി ജയിച്ച മണ്ഡലങ്ങൾ! വടക്ക്-കിഴക്ക് ദില്ലി ബിജെപിയുടേത്
ദില്ലി: നാല് ദിവസമായി രാജ്യതലസ്ഥാനം അശാന്തമാണ്. കലാപകാരികള്‍ പോലീസിന്റെ മൂക്കിന് താഴെ അഴിഞ്ഞാടിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് 34 ജീവനുകളാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മിലുളള ഏറ്റുമുട്ടലാണ് കലാപത്തിലേക്ക് വഴിമാറിയത്.
ഈ കലാപം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്നുമാണ് കോണ്‍ഗ്രസ് അടക്കം ആരോപിക്കുന്നത്. ബിജെപി സര്‍ക്കാരിനെയാണ് കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാക്കുന്നത്. ദില്ലിയില്‍ കലാപമുണ്ടായ പ്രദേശങ്ങള്‍ മിക്കതും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചയിടങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
8ൽ അഞ്ചും വടക്ക് കിഴക്കൻ ദില്ലിയിൽ
ഇക്കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് വെറും 8 സീറ്റുകളില്‍ മാത്രമാണ്. നാല് ദിവസമായി കലാപകാരികള്‍ പ്രധാനമായും അക്രമം അഴിച്ച് വിട്ടത് വടക്ക്-കിഴക്കന്‍ ദില്ലിയിലാണ്. ബിജെപി ജയിച്ച എട്ട് സീറ്റുകളില്‍ 5 സീറ്റുകളും ഈ വടക്ക്-കിഴക്കന്‍ ദില്ലിയുടെ ഭാഗമാണ്.
എംപി ബിജെപി അധ്യക്ഷൻ
നിയമസഭാ സീറ്റുകളുടെ കാര്യം മാത്രമല്ല, വടക്ക്-കിഴക്കന്‍ ദില്ലി ലോക്‌സഭാ സീറ്റും ബിജെപിയുടെ കയ്യിലുളളതാണ്. ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയത മുന്‍ നിര്‍ത്തി വ്യാപകമായി ബിജെപി വിദ്വേഷ പ്രചാരണം അഴിച്ച് വിട്ടിരുന്നു.
കടുത്ത വിദ്വേഷ പ്രചരണം
അമിത് ഷാ മുതല്‍ കപില്‍ മിശ്രയും പര്‍വേഷ് വര്‍മ്മയും അനുരാഗ് താക്കൂറും വരെയുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ ബിജെപി ഉദ്ദേശിച്ച വര്‍ഗീയ ധ്രുവീകരണം ദില്ലിയില്‍ നടത്താന്‍ സാധിച്ചില്ല. കെജ്രിവാള്‍ മുന്നോട്ട് വെച്ച വികസന അജണ്ടയ്‌ക്കൊപ്പമാണ് ദില്ലി നിന്നത്.
വെറുപ്പിന്റെ വിത്തുകൾ
വടക്ക്-കിഴക്കന്‍ ദില്ലിയില്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ കടുത്ത മതധ്രുവീകരണത്തിന് വഴിവെച്ചുവെന്ന് വിരമിച്ച ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി നേതാക്കള്‍ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയത്. വെറുപ്പിന്റെ വിത്തുകള്‍ അന്നേ വിതയ്ക്കപ്പെട്ടിരുന്നു. അവ പൊട്ടിമുളക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.
തിരഞ്ഞ് പിടിച്ച് ആക്രമണം
ഒരു മാസമായി തിളച്ച് കൊണ്ടിരിക്കുന്നതിനെ പൊട്ടിത്തെറിപ്പിക്കുകയാണ് കപില്‍ മിശ്രയുടെ പ്രസംഗം ചെയ്തത് എന്നും മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ പറയുന്നു. ജാഫ്രാബാദിലും മോജ്പൂരിലും ഗോണ്ടയിലും ചാന്ദ്ബാഗിലും ബാബര്‍പൂരിലും ഗോകുല്‍പുരിയിലും യമുനാ വിഹാറിലും ഭജന്‍പുരയിലുമുളള മുസ്ലീംങ്ങളെ തിരഞ്ഞ് പിടിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ആയുധമേന്തിയ ആള്‍ക്കൂട്ടം ആക്രമിക്കുകയാണെന്നും മുൻ ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി ജയിച്ച മണ്ഡലങ്ങൾ
ഈ പ്രദേശങ്ങളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലങ്ങളുടെ ഭാഗമാണ്. വടക്ക്-കിഴക്കന്‍ ദില്ലിയില്‍ ബിജെപി ജയിച്ച മണ്ഡലങ്ങള്‍ ഗോണ്ട, കര്‍വാര്‍ നഗര്‍, ഗാന്ധി നഗര്‍, റോഹ്താസ്, വിശ്വാസ് നഗര്‍ എന്നിവയാണ്. വടക്ക്-കിഴക്കന്‍ ദില്ലിക്ക് പുറത്ത് ബിജെപി വിജയിച്ച മറ്റ് മൂന്ന് മണ്ഡലങ്ങള്‍ ബദര്‍പൂര്‍, രോഹിണി, ലക്ഷ്മി നഗര്‍ എന്നിവയാണ്.
കലാപം ബാധിച്ച ഇടങ്ങൾ
കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍ കര്‍വാര്‍ നഗര്‍, ഗോണ്ട, ഗാന്ധി നഗര്‍, രോഹ്താസ് എന്നീ മണ്ഡലങ്ങളുടെ ഭാഗമാണെന്ന് മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞതായും ടെലഗ്രാഫ് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ട് ചെയ്യുമ്പോള്‍ ഷഹീന്‍ ബാഗില്‍ കരണ്ടടിക്കണം എന്ന് അമിത് ഷാ പ്രസംഗിച്ച ബാബര്‍പൂര്‍ കലാപകാരികള്‍ അഴിഞ്ഞാടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്.