കാമുകിയെ കൊന്നു, ഫ്രിഡ്ജിൽ ഒളിപ്പിച്ചു, അതേ ദിവസം മറ്റൊരു യുവതിയുമായി വിവാഹം, യുവാവ് അറസ്റ്റിൽ
ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് ശേഷം സമാന രീതിയിലുളള കൊല ദില്ലിയെ നടുക്കിയിരിക്കുകയാണ്

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും അതിക്രൂരമായ കൊലപാതകം. ദില്ലി സ്വദേശിനിയായ യുവതിയെ ലിവ് ഇന്‍ പങ്കാളിയായ യുവാവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. മാത്രമല്ല അതേ ദിവസം തന്നെ ഇയാള്‍ മറ്റൊരു വിവാഹവും കഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. 23കാരിയായ നിക്കി യാദവ് ആണ് കൊല്ലപ്പെട്ടത്. നിക്കിയുടെ ലിവ് ഇന്‍ പങ്കാളിയായ 24കാരന്‍ സാഹില്‍ ഗെഹ്ലോട്ടിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.
ഡാറ്റ കേബിള്‍ കഴുത്തിലിട്ട് കുരുക്കിയാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദില്ലിയില്‍ സമാനമായ രീതിയില്‍ കൊലപാതകം നടന്നിരുന്നു. മുംബൈ സ്വദേശിനിയായ ശ്രദ്ധ വാള്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന അല്‍ത്താഫ് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.
വാക്കുതര്‍ക്കത്തിനിടെയാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ശേഷം തന്റെ കുടുംബം നടത്തിയിരുന്ന ധാബയിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കാറില്‍ വെച്ചാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാഹിലിനെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സാഹിലും നിക്കിയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. സാഹിലിന്റെ വിവാഹം മറ്റൊരു യുവതിയുമായി നേരത്തെ നിശ്ചയിച്ചതാണെന്ന് നിക്കി അറിയുന്നത് വളരെ വൈകിയാണ്. ഇക്കാര്യം ചോദിച്ചതോടെയാണ് ഇരുവരും തമ്മില്‍ വഴക്കിലാകുന്നതും കൊലപാതകത്തിലേക്ക് നയിച്ചതുമെന്ന് പോലീസ് പറയുന്നു.
നിക്കിയെ കാണാനില്ലെന്ന വിവരം അയല്‍വാസിയാണ് പോലീസിനെ അറിയിച്ചത്. ഹരിയാനയിലെ ജജ്ജറിലുളള നിക്കിയുടെ കുടുംബത്തിന് വിവരങ്ങളൊന്നും അറിവില്ലായിരുന്നു. സിസിടിവി പരിശോധിച്ച പോലീസ് നിക്കി ഫെബ്രുവരി 9ന് വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തി. സാഹിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. സാഹിലിന് വധശിക്ഷ നല്‍കണമെന്ന് നിക്കിയുടെ അച്ഛന്‍ സുനില്‍ യാദവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications