തുടർച്ചയായ സാങ്കേതിക തകരാർ; സ്പൈസ് ജെറ്റിന്റെ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം
തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാന സർവിസുകൾക്ക് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഏർപ്പെടുത്തിയ നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടി. സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്
എട്ട് ആഴ്ചത്തേക്ക് വേനല്‍ക്കാല ഷെഡ്യൂളില്‍ നിലവിലുള്ളതിന്റെ 50 ശതമാനം വിമാന സര്‍വിസുകള്‍ മാത്രമേ അനുമതി നൽകിയിരുന്നുള്ളു. ഇതാണ് ഒക്ടോബർ 29 വരെ നീട്ടിയത്. സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഡി.ജി.സി.എ നടപടി സ്വീകരിച്ചത്. നിയന്ത്രണ കാലയളവിൽ സുരക്ഷാ സംഭവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഡി.ജി.സി.എ അഭിപ്രായപ്പെട്ടു.

എന്നാൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം വേനൽക്കാല ഷെഡ്യൂളിന്റെ അവസാനം വരെ (29-10-2022) തുടരുമെന്ന് ഡി.ജി.സി.എ പത്രക്കുറിപ്പിൽ അറിയിച്ചു.
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.സി.എ നേരത്തെ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്പൈസ് ജെറ്റ് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications