മമതയ്ക്ക് ഒന്നും എളുപ്പമാവില്ല, ഭവാനിപൂരില്‍ കരുത്തനെ ഇറക്കും, സുവേന്ദുവിന് തുല്യന്‍ വരുമെന്ന് ഘോഷ്
കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കം വിധി തേടി ഇറങ്ങുകയാണ് സെപ്റ്റംബര്‍ മുപ്പതിന്. മമതയുടെ തട്ടകമായി അറിയപ്പെടുന്ന ഭവാനിപൂരിലാണ് അവര്‍ മത്സരിക്കുന്നത്. എന്നാല്‍ ഇവിടെ എളുപ്പത്തില്‍ മമതയെ ജയിക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വരുമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷ് പറയുന്നു. മമത മുഖ്യമന്ത്രിയായി ഇരിക്കണോ എന്ന് തീരുമാനിക്കുന്നത് തന്നെ ഉപതിരഞ്ഞെടുപ്പാണ്. നേരത്തെ സുരക്ഷിത സീറ്റ് കൂടിയായ ഭവാനിപൂരില്‍ നിന്ന് മാറിയാണ് നന്ദിഗ്രാമില്‍ മമത മത്സരിച്ചത്.

മമതയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രുവായ സുവേന്ദു അധികാരിക്കെതിരെയായിരുന്നു നന്ദിഗ്രാമില്‍ മത്സരിച്ചത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും തീപ്പാറിയ പോരാട്ടമായിരുന്നു അത്. മത്സരത്തില്‍ മമത തോറ്റുവെങ്കിലും ചെറിയ വോട്ടിനായിരുന്നു അത്. എന്നാല്‍ ഭവാനിപൂരില്‍ മമത വിജയം ഉറപ്പിച്ചിരിക്കുകയാണ്. സുവേന്ദുവിനോട് തോറ്റത് കൊണ്ട് മമതയ്ക്ക് ചെറിയ ക്ഷീണമുണ്ടായിരുന്നു. എന്നാല്‍ ബംഗാളില്‍ ബിജെപിയെ തരിപ്പണമാക്കാന്‍ മമതയ്ക്ക് സാധിച്ചിരുന്നു. പക്ഷേ സുവേന്ദു പ്രതിപക്ഷ നേതാവായി മാറി. ബിജെപിയുടെ മുഖമായി മാറാനും അതോടെ സുവേന്ദുവിന് സാധിച്ചു. തൃണമൂല്‍ എംഎല്‍എ സോവന്‍ദീപ് ചദോപധ്യായയാണ് ഭവാനിപൂരില്‍ മത്സരിച്ചിരുന്നത്. അദ്ദേഹമാണ് സീറ്റ് ഒഴിഞ്ഞത്.
2011 മുതല്‍ രണ്ട് തവണ മമത ഭവാനിപൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് പൊളിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം എന്ത് കൊണ്ടാണ് ഈ കൊവിഡ് കാലത്തും തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്ന് അറിയില്ല. ഭവാനിപൂരില്‍ നിന്ന് മമത മത്സരിക്കണമെന്നുള്ളത് കൊണ്ട് മാത്രം നടത്തുന്നതാണിത്. ഏഴ് സീറ്റുകളുള്ളതില്‍ വെറും മൂന്ന് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്താണ് ഇതിന്റെ അടിസ്ഥാനം. തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ബംഗാളിലുണ്ടെങ്കില്‍ ഏഴ് സീറ്റിലും നടത്തേണ്ടിയിരുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുന്ന രണ്ട് പേര്‍ എംഎല്‍എമാരല്ല. അവര്‍ രാജിവെക്കേണ്ടി വരും. അവര്‍ ചെയ്ത തെറ്റ് എന്താണെന്നും ഘോഷ് ചോദിച്ചു.
ഒരാളെ മുഖ്യമന്ത്രിയാക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പണിയല്ല. ഉപതിരഞ്ഞെടുപ്പ് നടക്കാത്ത സീറ്റുകളിലുള്ള ജനങ്ങള്‍ എന്ത് ചെയ്യും. അവര്‍ക്ക് എംഎല്‍എമാരെ വേണ്ടെയെന്നും ഘോഷ് ചോദിക്കുന്നു. അതേസമയം മത്സരം ഭവാനിപൂരില്‍ കടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മുന്നൊരുക്കങ്ങളും ബിജെപി നടത്തും. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളെ മമതയ്‌ക്കെതിരെ അണിനിരത്തും. മമത ശക്തയായ സ്ഥാനാര്‍ത്ഥിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അവരെ നന്ദിഗ്രാമില്‍ ഞങ്ങളുടെ നേതാവ് പരാജയപ്പെടുത്തിയ കാര്യം മറക്കരുത്. ഭവാനിപൂരില്‍ ഉറപ്പായും കടുത്ത പോരാട്ടം കാഴ്ച്ചവെക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
മമത ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സ്വാധീനം ചെലുത്താനും ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനുമാണ് ശ്രമിക്കുന്നത്. അവരുടെ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്ന് വരെ എഴുതി. എങ്ങനെയാണ് പ്രതിസന്ധിയുണ്ടാവുക. ഉത്തരാഖണ്ഡില്‍ ഞങ്ങളുടെ മുഖ്യമന്ത്രി രാജിവെച്ചില്ലേ, അവിടെ പ്രശ്‌നങ്ങളുണ്ടോ? ഇവിടെയും തൃണമൂലിന് തന്നെയല്ലേ ഭൂരിപക്ഷം. തിരഞ്ഞെടുപ്പില്‍ തോറ്റ മമത നിര്‍ബന്ധപൂര്‍വം മുഖ്യമന്ത്രിയായിരിക്കുകയാണ്. എന്തിനാണ് അവര്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നത്. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ മുഴുവന്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. മമതയ്ക്ക് ശേഷം ആരാണ് എന്ന ചോദ്യമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.
ബിജെപിയുടെ നാല് എംഎല്‍എമാര്‍ തൃണമൂലിലേക്ക് തിരിച്ചുപോയതിനെ കുറിച്ചും സുവേന്ദു സംസാരിച്ചു. തൃണമൂലിനെ പേടിച്ചാണ് ഇവര്‍ പോകുന്നത്. പാര്‍ട്ടിക്കൊപ്പം പോകാന്‍ കുറച്ച് പേര്‍ക്ക് സാധിക്കുന്നില്ല. പാര്‍ട്ടി വിടുന്നവരെ എങ്ങനെയാണ് തടയാന്‍ സാധിക്കുക. മുകുള്‍ റോയിയെ പോലൊരു നേതാവ് പോകുമ്പോള്‍ ആരെയാണ് നമുക്ക് വിശ്വസിക്കാനാവുക. മുകുള്‍ റോയിയുടെ വിശ്വസ്തന് ഞങ്ങല്‍ പാര്‍ട്ടി ടിക്കറ്റ് കൊടുത്തിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അയാള്‍ പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് വന്നിരുന്നില്ല. പലര്‍ക്കും പല പ്രശ്‌നങ്ങളുണ്ട്. തൃണമൂല്‍ പറയുന്നത് പോലെ പന്ത്രണ്ടോളം എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് പോകുമെന്ന് കരുതുന്നില്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.












Click it and Unblock the Notifications