20 ബാങ്കുകളിൽ 317 അക്കൗണ്ടുകൾ, 200 കോടി കള്ളപ്പണം, 800 കോടി ബിനാമി സ്വത്ത്, ഡികെയെ കുരുക്കി ഇഡി!
Recommended Video
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡികെ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുളള കേസികളില്‍ പൂട്ടിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരത്തെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ബുദ്ധി കേന്ദ്രമായ ഡികെയിലേക്ക് തിരിഞ്ഞത്.
സെപ്റ്റംബര്‍ 17 വരെ ഇഡിയുടെ കസ്റ്റഡിയിലാണ് ഡികെ ശിവകുമാര്‍. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഡികെ ഭീഷണിയാണ് എന്നാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയത്. മാത്രമല്ല ഡികെ ശിവകുമാറിന്റെ കള്ളപ്പണത്തിന്റെ ഞെട്ടിക്കുന്ന കണക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
രാഷ്ട്രീയ പകപോക്കലെന്ന്
രാജ്യത്തിന്റെ അന്വേഷണ ഏജന്‍സികളേയും മറ്റ് ഭരണഘടനാ സംവിധാനങ്ങളേയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരപയോഗം ചെയ്യുന്നു എന്ന ആക്ഷേപം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നുണ്ട്. പി ചിദംബരത്തെ ജയിലിലാക്കിയത് പിന്നാലെ കര്‍ണാടകത്തില്‍ ബിജെപിക്ക് വലിയ പ്രതിരോധം ഉയര്‍ത്തുന്ന ഡികെ ശിവകുമാറിനെയും അറസ്റ്റ് ചെയ്തത് ആ ആക്ഷേപത്തിന് ശക്തി പകരുന്നു. ഹവാല ഇടപാടും കള്ളപ്പണം വെളുപ്പിക്കലും അടക്കമുളള കേസുകളിലാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് ഡികെയെ ഇഡി അറസ്റ്റ് ചെയ്തത്.
ഡികെയ്ക്ക് എതിരെ ശക്തമായ തെളിവ്
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം ഡികെയെ ദില്ലി പ്രത്യേക കോടതിയില്‍ ഹാജരാക്കി. സെപ്റ്റംബര്‍ 17 വരെ കസ്റ്റഡി നീട്ടി നല്‍കിയിരിക്കുകയാണ് കോടതി. ഡികെ ശിവകുമാറിന് എതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. കളളപ്പണം സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകളുടെ വിവരം അടക്കം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഡികെ ശിവകുമാറിന് എതിരെയുളള റെക്കോര്‍ഡ് ചെയ്ത സാക്ഷി മൊഴികളും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
കോൺഗ്രസിനും പണം ലഭിച്ചു
ഡികെ ശിവകുമാര്‍ വഴി കോണ്‍ഗ്രസിന് പണം ലഭിച്ചിട്ടുണ്ട് എന്നും ഇഡി ആരോപിക്കുന്നു. 2017 ജനുവരി 5ന് മൂന്ന് കോടി രൂപയും ജനുവരി 9ന് 2 കോടി രൂപയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വി മുല്‍ഗുന്ദ് വഴി കൈമാറി എന്നാണ് കണ്ടെത്തല്‍. 200 കോടി രൂപയുടെ കള്ളപ്പണം ശിവകുമാര്‍ വെളുപ്പിച്ചിരിക്കുന്നതായും കോടതിയില്‍ ഇഡി അറിയിച്ചു. ഡികെ ശിവകുമാറിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ആളുകള്‍ക്കുമായി 20 ബാങ്കുകളിലായി 317 അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കോടികളുടെ ബിനാമി സ്വത്ത്
800 കോടി വില വരുന്ന ബിനാമി സ്വത്തുക്കളും ശിവകുമാറിനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. 108 കോടിയുടെ സാമ്പത്തിക ഇടപാട് ഡികെയുടെ 22കാരിയായ മകള്‍ വരെ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. ഈ കള്ളപ്പണം വെളുപ്പിക്കല്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന് തന്നെ ഭീഷണിയാണ്. എംഎല്‍എയും മന്ത്രിയുമായിരിക്കേ പദവി ഉപയോഗിച്ച് വന്‍ സമ്പാദ്യമാണ് ഡികെ ഉണ്ടാക്കിയതെന്നും ഇഡി കണ്ടെത്തി. ചോദ്യങ്ങളോട് ഡികെ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ സമയം കളയുകയാണ് എന്നും ഇഡി ആരോപിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോടതി കസ്‌ററഡി നീട്ടി നല്‍കിയത്.