കര്‍ഷക നിയമത്തില്‍ നിന്നും പിന്നോട്ടില്ല; പരിശോധിക്കാന്‍ പുതിയ കമ്മറ്റിയെ വെക്കാമെന്ന് കേന്ദ്രം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി സമര രംഗത്തുള്ള കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തുന്ന ആറാം വട്ട ചര്‍ച്ച ദില്ലിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തയ്യാറാണെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാർഷിക വിലയ്ക്ക് മിനിമം വില ഉറപ്പുനൽകുന്നതിനുള്ള നിയമത്തിന്റെ സാധ്യതയെക്കുറിച്ച് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പീയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവർ ചർച്ച ചെയ്തതായി ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക സംഘടനാ പ്രതിനിധി പറഞ്ഞു.
നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. വിളകളുടെ താങ്ങുവില പിന്‍വലിക്കില്ലെന്ന ഉറപ്പ് നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുള്ള കടുപിടുത്തം തുടര്‍ന്നാല്‍ ജനുവരി ആറിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്ന രീതിയിലേക്കുള്ള സമരത്തിലേക്ക് വരെ കാര്യങ്ങള്‍ പോകുമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.
സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു. ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കര്‍ഷകര്‍ കൊണ്ടു വന്ന ഭക്ഷണം കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും പങ്കിടുകയായിരുന്നു. നേരത്തെ അഞ്ച് തവണ ചര്‍ച്ചയ്ക്ക് എത്തിയപ്പോഴും കേന്ദ്രം നല്‍കിയ ഭക്ഷണം സ്വീകരിക്കാതെ സ്വന്തമായി കൊണ്ടുവന്ന ഭക്ഷണമായിരുന്നു കര്‍ഷകര്‍ കഴിച്ചിരുന്നത്.
41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്. വിഷയത്തില്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടക്കുന്ന ആറാംവട്ട ചര്‍ച്ചയാണ് ഇത്. ഇന്നത്തെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും ചര്‍ച്ച നടത്തിയിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ വ്യാജവാര്‍ത്തകള്‍; മീഡിയ വണ്‍ വാര്‍ത്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി എപി വിഭാഗം