'മറ്റൊരു മസ്ജിദ് കൂടി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല': ഗ്യാൻവാപി വിധിയിൽ അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്; ഗ്യാൻവാപി മസ്ജിദ് വിധിയിൽ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഈ വിധിയെന്ന് ഒവൈസി വ്യാഴാഴ്ച പറഞ്ഞു. നിയമപ്രകാരം ഒരു വ്യക്തി അല്ലെങ്കിൽ വിഭാഗം ഏതങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റാൻ പാടില്ല എന്ന് ഒവൈസി പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളിലെ സർവേ തുടരുമെന്നും. ഇതിന്റെ റിപ്പോർട്ട് മെയ് 17നകം സമർപ്പിക്കണമെന്നും സർവേ കമ്മീഷനോട് വാരാണസി കോടതി വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം. ബാബറി മസ്ജിദ് തർക്കത്തിൽ നൽകിയ സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. "കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇത് ബാബറി മസ്ജിദ് തർക്കത്തിൽ നൽകിയ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും മസ്ജിദ് കമ്മിറ്റിയും ഇതിനെതിരെ സുപ്രീം കോടതിയിൽ പോകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് " ഒവൈസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ബാബറി മസ്ജിദിന് ശേഷം ഇനി മറ്റൊരു മസ്ജിദ് കൂടി നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്യുന്നത്. 1947 ആഗസ്റ്റ് 15 ന് നിലനിന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ ശ്രമിക്കരുതെന്നാണ് നിയമം എന്നും ഒവൈസി പറഞ്ഞു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്ര പരിസരത്തും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലും സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരി വി ഗ്രഹത്തിനെ ചൊല്ലിയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ശൃംഗാർ ഗൗരി വി ഗ്രഹത്തിൽ വർഷം മുഴുവൻ ആരാധന നടത്താൻ അനുവാദം നൽകണമെന്ന ഒരു ഹർജിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേ സമയം ഗ്യാൻവാപി മസ്ജിദിൽ കോടതി നിയോഗിച്ച കമ്മീഷണറുടെ സർവേയിൽ പക്ഷപാതപരമായി ഇടപെടുന്നവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ശനിയാഴ്ച അപേക്ഷ നൽകി.