'സ്വാതന്ത്യ സമര സേനാനികളെ അനാവശ്യം പറയരുത്'; സവർക്കർ പരാമർശത്തിൽ രാഹുലിനെതിരെ സുപ്രീം കോടതി
ഡൽഹി: വിഡി സവർക്കെതിരായ പരാമർശത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശകാരിച്ച് സുപ്രീം കോടതി. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്നും ഇനിയും സമാനരീതിയിൽ പ്രതികരണം ഉണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമർശം.
വൈസ്രോയിക്കുള്ള കത്തുകളില്‍ 'നിങ്ങളുടെ വിശ്വസ്ത ദാസന്‍' എന്ന് ഗാന്ധി ഉപയോഗിച്ചിരുന്നു, നിങ്ങളുടെ മുത്തശ്ശി അവർ പ്രധാനമന്ത്രിയായിരുന്നപ്പോൾ സവർക്കറെ പ്രകീർത്തിച്ച് കത്തയച്ചിരുന്നു. നിങ്ങൾ ഒരു രാഷ്ട്രീയ നേതാവാണ്. എന്തിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. അവർ നമ്മുക്ക് സ്വാതന്ത്ര്യം നേടി തന്നു, എന്നാൽ നിങ്ങൾ അവരോട് കാണിക്കുന്നത് ഇങ്ങനെയാണ്. ഇനിയും ഇത്തരത്തിലുള്ള നിരുത്തവാദപരമായ പ്രതികരണങ്ങൾ നടത്തരുത്', സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം ഉത്തർപ്രദേശിൽ നൃപേന്ദ്ര പാണ്ഡെ എന്നയാൾ രാഹുൽ ഗാന്ധിയ്ക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസിലെ നടപടികൾ കോടതി സ്റ്റേ ചെയ്തു. പരാതി റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ മറുപടി നൽകാൻ പാണ്ഡെയ്ക്കും യുപി സർക്കാരിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 2022ൽ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽ വെച്ചായിരുന്നു സവർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും കൊളോണിയൽ സർക്കാരിൽ നിന്നും പെൻഷൻ ലഭിച്ചിരുന്നുവെന്നുമായിരുന്നു പരാമർശം.
സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച് കുടിച്ചിരുന്ന ആളാണ്; പരിഹാസവുമായി വിടി ബൽറാം
രാഹുൽ ഗാന്ധിയ്ക്കെതിരെ സുപ്രീം കോടതിയുടെ വിമർശനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരേയും ജവാഹർലാൽ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികൾ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളേയുമൊന്നും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ലെന്ന് വിടി ബൽറാം കുറ്റപ്പെടുത്തി ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയ ആളാണ് വിഡി സവർക്കർ എന്ന ചരിത്ര വസ്തുത ഇല്ലാതാകുന്നില്ലെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ
'സ്വാതന്ത്ര്യ സമര സേനാനി കൂടിയായ രാഷ്ട്രശിൽപ്പി ജവാഹർലാൽ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികൾ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ല.
ഏതായാലും ഒരു സുപ്രീം കോടതിക്കും നിഷേധിക്കാനാവാത്ത രണ്ട് ചരിത്ര വസ്തുതകൾ ഒന്നുകൂടി ആവർത്തിക്കട്ടെ. ഒന്ന്) ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയ ആളാണ് വി.ഡി.സവർക്കർ.
രണ്ട്) മഹാത്മാഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നു വി.ഡി.സവർക്കർ.
ബാക്കിയൊക്കെ സുപ്രീം കോടതി പറയുന്ന പോലെ. വി ഡി സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച് കുടിച്ചിരുന്ന ആളാണ്, ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവാണ്, ഗോഡ്സേജിയുടെ ഗുരുവാണ്, ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ആശയാചാര്യനാണ്, അതുകൊണ്ട് തന്നെ മഹാനാണ്, മഹാപുരുഷനാണ്', വിടി ബൽറാം പരിഹസിച്ചു.












Click it and Unblock the Notifications