കേന്ദ്ര നിയമമന്ത്രിയുമായി തർക്കത്തിന് ഇല്ല, കൊളിജീയം മികച്ച സംവിധാനം; ചീഫ് ജസ്റ്റിസ്

ദില്ലി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രിയുമായി ഏറ്റുമുട്ടലിനില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. എല്ലാ സംവിധാനങ്ങളും മികച്ചതാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാൽ കൊളീജിയം എന്നത് നിലവിലെ മികച്ച സംവിധാനം ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ് .
'എല്ലാ സിസ്റ്റങ്ങളും തികഞ്ഞതല്ല, പക്ഷേ ഞങ്ങൾ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം. നീതിന്യായ വ്യവസ്ഥയുടെ സമ്പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ജുഡീഷ്യറി സ്വതന്ത്രമാകണമെങ്കിൽ ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കേണ്ടതുണ്ട്', ചന്ദ്രചൂഡ് പറഞ്ഞു.
'കാഴ്ചപാടുകളിൽ വ്യത്യസ്തത പുലർത്തുന്നതിൽ എന്താണ് തെറ്റുള്ളത്? പക്ഷേ അത്തരം ഭിന്നതകളെ ഭരണഘടനാപരമായ കാഴ്ചപാടിലൂടെ വിലയിരുത്താൻ മാത്രമേ തനിക്ക് സാധിക്കുകയുള്ളൂ. നിയമമന്ത്രിയുമായി പ്രശ്നങ്ങൾക്ക് തനിക്ക് താത്പര്യമില്ല. ഞങ്ങൾക്കിടയിൽ തീർച്ചയായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും', ചന്ദ്രചൂഡ് പറഞ്ഞു. കേസുകൾ എങ്ങനെ തീർപ്പാക്കണമെന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് സമ്മർദമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
'23 വർഷത്തോളം ജഡ്‌ജിയാ ഇരുന്നിട്ടും ഒരു കേസ് എങ്ങനെ തീർപ്പാക്കണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവുമില്ല. ജുഡീഷ്യറിയിൽ സമ്മർദ്ദമില്ല എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നുമായിരുന്നു നേരത്തേ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു പറഞ്ഞത്.ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിലെ കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും നിയമമന്ത്രാലയം നിയമിച്ചത് ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചായിരുന്നു. അക്കാലത്ത് നമുക്ക് വളരെ പ്രഗത്ഭരായ ജഡ്ജിമാരുണ്ടായിരുന്നുവെന്നും റിജ്ജു പറഞ്ഞിരുന്നു.












Click it and Unblock the Notifications