ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
ഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുകയാണെന്ന് എ എ പി നേതാവ് അതിഷി. ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എ എ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാനാണെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അതിഷി.
'ഇന്നലെ റൂസ് അവന്യൂ കോടതിയിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ റിമാൻഡ് വാദം കേൾക്കുന്നതിനിടെ, ഇഡിയുടെ അഭിഭാഷകൻ എഎസ്ജി എസ് വി രാജു ജൻസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് അറിയാതെ പറഞ്ഞു. കെജ്‌രിവാൾ തൻ്റെ ഫോണിൻ്റെ പാസ്‌വേഡ് നൽകിയിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ കുറച്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്.മദ്യനയം രൂപീകരിക്കുമ്പോഴും നടപ്പാക്കുമ്പോഴും അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അതേ ഇഡിയാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. യഥാർത്ഥത്തിൽ ഇഡിക്കല്ല ബി ജെ പിക്കാണ് ഫോണിന്റെ പാസ് വേഡ് ആവശ്യം.

കെജ്രിവാൾ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ ഉപയോഗിച്ച് തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. മദ്യനയം രൂപീകരിച്ച് നടപ്പാക്കിയ വേളയില്‍ ഈ ഫോണ്‍ ആയിരുന്നില്ല ഉപയോഗിച്ചത്. ഇ ഡി രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുകയാണെന്ന് ഫോൺ പരിശോധിക്കണമെന്ന ആവശ്യത്തിലൂടെ തന്നെ വ്യക്തമാണ്'. അതിഷി പറഞ്ഞു. കെജ്രിവാളിന്റെ ഫോണിൽ എന്താണെന്ന് അറിയാനുള്ള താത്പര്യം ഇഡിക്കല്ല, മറിച്ച് ബി ജെ പിക്കാണ്.
ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, പ്രചാരണ പദ്ധതികൾ, ഇന്ത്യ ബ്ലോക്ക് നേതാക്കളുമായുള്ള ചർച്ചകൾ, സോഷ്യൽ മീഡിയ തന്ത്രങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാമാണ് ബി ജെ പിക്ക് അറിയേണ്ടത്',അതിഷി ആരോപിച്ചു.
അതേസമയം ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം നടന്ന നീണ്ട വാദപ്രതിവാദത്തിനിടയിലാണ് കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്. അതേസമയം കോടതിയിൽ ഇഡിക്കെതിരെ രൂക്ഷവിമർശനമാണ് കെജ്രിവാൾ ഉയർത്തിയത്. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആം ആദ്മിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്രിവാൾ വിമർശിച്ചിരുന്നു.
'എന്നെ അറസ്റ്റ് ചെയ്തു. എന്നാൽ ഒരു കോടതിയും ഞാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സി ബി ഐ ഇതുവരെ 31,000 പേജുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്തു. ഇഡി 25,000 പേജുള്ള ചാർജ് ഷീറ്റും. ഇത് രണ്ടും വായിച്ചാലും ഒരു ചോദ്യം ബാക്കിയാണ്. എന്നെ എന്തിന് അറസ്റ്റ് ചെയ്തുവെന്നത്', കെജ്രിവാൾ പറഞ്ഞു.അതേസമയം കെജ്രിവാൾ ഗാലറിയിലിരുന്ന് കളിക്കുകയാണെന്നായിരുന്നു ഇഡി കോടതിയിൽ പറഞ്ഞത്. മദ്യനയത്തിൽ ലഭിച്ച കോഴ ഗോവ തിരഞ്ഞെടുപ്പിനാണ് ആം ആദ്മി ഉപയോഗിച്ചത്.ഹവാല വഴി പണം വന്നതായി വ്യക്തമാക്കുന്ന മൊഴികളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും ഇഡി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications