'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; ആരോപണവുമായി അതിഷി
ഡൽഹി: ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുണ്ടെന്ന് ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഒന്നുകിൽ ബി ജെ പിയിൽ ചേരുക അല്ലെങ്കിൽ ഒരു മാസത്തിനകം തന്നേയും
3 ആം ആദ്മി നേതാക്കളേയും അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണിയുള്ളതെന്നും അവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'തനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളുവഴിയാണ് ബി ജെ പി തന്നെ സമീപിച്ചത്. ഒന്നുകിൽ ബി ജെ പിയിൽ ചേർന്ന് നിങ്ങൾക്ക് രാഷ്ട്രീയ ഭാവി സംരക്ഷിക്കാം അല്ലെങ്കിൽ അടുത്ത ഒരുമാസത്തിനുള്ളിൽ ഇഡിയുടെ അറസ്റ്റ് നേരിടേണ്ടി വരും എന്നാണ് തന്നോട് പറഞ്ഞു. എല്ലാ എ എ പി നേതാക്കളെയും ജയിലിലടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായാണ് തന്നോട് ചില വൃത്തങ്ങൾ അറിയിച്ചത്.

ആദ്യം സത്യേന്ദർ ജെയിൻ, രണ്ടാമത് മനീഷ് സിസോദിയ, പിന്നീട് സഞ്ജയ് സിംഗ് ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ അറസ്റ്റിലായി. ഇനി താൻ രാഘവ് ഛദ്ദ, ദുർഗേഷ് പഥക്, സൗരഭ് ഭരദ്വാജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ബി ജെ പിയുടെ പ്ലാൻ', അതിഷി ആരോപിച്ചു. വരും ദിവസങ്ങളിൽ ഇഡി തൻ്റെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ് നടത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും അതിഷി പറഞ്ഞു.
ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ ഡി കോടതിയിൽ പരാമർശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇപ്പോൾ ഈ മൊഴി ഉന്നയിക്കുന്നതിലെ അടിസ്ഥാനം എന്തിനാണെന്ന് മനസിലായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളെ അറസ്റ്റ് ചെയ്യുകയാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
ഞായറാഴ്ച നടന്ന ഇന്ത്യാ ബ്ലോക്കിൻ്റെ രാംലീല മൈതാന റാലിയുടെ വിജയം ബി ജെ പിയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലേക്ക് അയച്ചത് കൊണ്ട് എ എ പിയുടെ ശിഥിലീകരണം സംഭവിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്', അതിഷി കൂട്ടിച്ചേർത്തു.
അതേസമയം ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലിലാണ്. പതിനഞ്ച് ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.












Click it and Unblock the Notifications