അഞ്ചിലാരൊക്കെയെന്ന് മാർച്ച് 10 ന് അറിയാം:യുപി ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ദില്ലി: ഉത്തർപ്രദേശും പഞ്ചാബും ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശില്‍ ഫെബ്രുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 14 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഉത്തർപ്രദേശിലെ ഏതാനും നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം ഗോവ, ഉത്തരാഘണ്ഡ് സംസ്ഥാനങ്ങള്‍ കൂടി പോളിങ് ബൂത്തിലെത്തും. ഫെബ്രുവരി 20 ന് യുപിയില്‍ മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടവോട്ടെടുപ്പും നടക്കും.
മണിപ്പൂരില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27 നാണ് ആദ്യം ഘട്ട തിരഞ്ഞെടുപ്പ്. ഇതേ ദിവസം തന്നെ യുപിയില്‍ ആറാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. മാർച്ച് 3 ന് യുപിയില്‍ ആറാംഘട്ടത്തിലേതും മണിപ്പൂരിലെ അവസാനഘട്ടത്തിലേയും പോളിങ് നടക്കും. യുപിയില്‍ ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് മാർച്ച് 7 നാണ്. മാർച്ച് 10 എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ നടക്കും
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടിങ് സമയം ഒരു മണിക്കൂർ വർധിപ്പിക്കും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. നാമനിർദേശ പത്രിക ഓണ്‍ലൈനായും സമർപ്പിക്കാന്‍ സാധിക്കും. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടർ മാത്രമേ പാടുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 15 വരെ റാലികള്‍ക്കും പദയാത്രകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും തുടർനടപടികള്‍.

അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലായി ആകെ 18.34 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 24.9 ലക്ഷം പേർ കന്നി വോട്ടർമാരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമാരോടും പ്രധാന പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്നുറപ്പാക്കും. കൊവിഡ് ബാധിച്ചവര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാർക്കും തപാല്‍ വോട്ടിന്റെ ആനുകൂല്യം ലഭിക്കും.

ഉത്തർപ്രദേശ്
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണം യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.

പഞ്ചാബ്
തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അമരീന്ദർ സിങ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേർന്നാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

പഞ്ചാബില്‍ കഴിഞ്ഞ തവണ ഞെട്ടിച്ചത് ആംആദ്മി പാർട്ടിയായിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലും വിജയിച്ചു.

ഗോവ
40 നിയമസഭാ സീറ്റുകള്‍ മാത്രമാണ് ഗോവയിലുള്ളത്. 2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി

ഉത്തരാഘണ്ഡ്
2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു

മണിപ്പൂർ
60 സീറ്റിലേക്കാണ് മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലേതിന് സമാനമായി മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവർക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തർ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 15 എം എല്‍ എമാർ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു.












Click it and Unblock the Notifications