Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി മുഖ്യമന്ത്രിയാവാന്‍ തീവ്രഹിന്ദുത്വര്‍; അന്തിമ തീരുമാനം മോദിയുടെത്, പ്രഖ്യാപനം ഉടന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതിരുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള നിരവധി നേതാക്കള്‍ ഉത്തര്‍പ്രദേശ് ബിജെപിയിലുണ്ട്. അവരില്‍ പലരും ഇപ്പോഴേ കരുക്കള്‍ നീക്കിത്തുടങ്ങി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതിരുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. കോണ്‍ഗ്രസ്-എസ്പി സഖ്യം അഖിലേഷിനെയും രാഹുലിനെയും ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ബിജെപിയുടെ പക്ഷത്ത് ആരുംതന്നെ ഇല്ലായിരുന്നു.

പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ട് നേതൃത്വം

എന്നാല്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കാണിച്ചില്ലെങ്കിലും കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സാഹചര്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി ആധികാരിക വിജയം നേടുകയും ചെയ്തു.

ആരാവും അടുത്ത യുപി മുഖ്യമന്ത്രി

മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചയാണ് ബിജെപിയില്‍ പുരോഗമിക്കുന്നത്. ജനകീയ നേതാക്കള്‍ നിരവധിയുണ്ട് യുപി ബിജെപിയില്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്ന ചില നേതാക്കളുമുണ്ട്. ആരാവും അടുത്ത യുപി മുഖ്യമന്ത്രി. ഇതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

ബിജെപിക്ക് അഞ്ചുവര്‍ഷം തികയ്ക്കാം

ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരല്ലാതെ ആരും അഞ്ചുവര്‍ഷം തികച്ചിട്ടില്ല. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പാളയത്തില്‍ പടയുണ്ടാവുകയോ കുതിരകച്ചവടം നടക്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ഒക്കെയാണ് ഇതുവരെ നടന്നിട്ടുള്ളത്. എന്നാല്‍ വന്‍ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് മുന്നില്‍ മറ്റൊരു തടസമില്ല.

രാജ്‌നാഥ് സിങ് യുപിയിലേക്ക് തിരിക്കുമോ?

1996ല്‍ അടല്‍ബിഹാരി വാജ്‌പേയിയെ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് ഭരണാധികാരിയെ മുന്നോട്ട് വയ്ക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത്. യുപിയില്‍ എക്‌സിറ്റ് പോള്‍ ഫലം അനുകൂലമായപ്പോള്‍ തന്നെ ബിജെപി മുഖ്യമന്ത്രി ആരാവുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ വരെ കേള്‍ക്കുന്നുണ്ട്.

ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ്. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മേധാവിയായ ഇദ്ദേഹത്തിന് ആര്‍എസ്എസിന്റെ മികച്ച പിന്തുണയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയില്‍ ഇദ്ദേഹം അംഗമായിരുന്നു. ആദിത്യനാഥിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും മോദിയും അമിത് ഷായും മൗനം പാലിക്കുകയായിരുന്നു.

2019ലെ കടമ്പ മുന്‍കൂട്ടിക്കാണും

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും മുമ്പ് 2019ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ പര്യാപ്തമായ വ്യക്തിയെ ആയിരിക്കും ബിജെപി തിരഞ്ഞെടുക്കുക. യാദവ ഇതര ഒബിസിക്കാരെയും ഉന്നത ജാതിക്കാരെയും ഒരു പാതയില്‍ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട ആരെയെങ്കിലും ആകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക.

സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ

അതിപിന്നാക്ക വിഭാഗത്തില്‍പ്പെട്ട (എംബിസി) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുള്ള വ്യക്തിയാണ്. വിഎച്ച്പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം മുഖ്യമന്ത്രിയാവുകയാണെങ്കില്‍ യുപിയുടെ ആദ്യ അതിപിന്നാക്ക വിഭാഗത്തില്‍പ്പെട്ട മുഖ്യന്ത്രിയാവും. മാത്രമല്ല, പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള രണ്ടാം മുഖ്യമന്ത്രിയുമാവും അദ്ദേഹം.

ബറേലി എംപി സന്തോഷ് ഗാങ്വാര്‍

ബറേലി എംപി സന്തോഷ് ഗാങ്വാറും മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുള്ള വ്യക്തിയാണ്. 1989 മുതല്‍ ബിജെപിയുടെ എംപിയാണിദ്ദേഹം. 2009ല്‍ മാത്രമാണ് അദ്ദേഹം പരാജയം അറിഞ്ഞിട്ടുള്ളത്. കുര്‍മി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണിദ്ദേഹം. റോഹേല്‍ഖണ്ഡ് മേഖലയില്‍ ബിജെപിയുടെ പ്രധാന വോട്ട് ബാങ്കാണ് ഒബിസി വിഭാഗത്തില്‍പ്പെട്ട കുര്‍മികള്‍.

കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ

ഉന്നത ജാതിക്കാരനായ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുള്ള വ്യക്തിയാണ്. സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. ടെലികോം മന്ത്രിയും ഗാസിപൂര്‍ എംപിയുമായ മനോജ് സിന്‍ഹയും മുഖ്യമന്ത്രി ആയേക്കാം.

 ഉമാ ഭാരതിയും കല്‍രാജ് മിശ്രയും

ഉമാ ഭാരതിയും കല്‍രാജ് മിശ്രയുമെല്ലാം യുപിയില്‍ നിന്നുള്ള ബിജെപി നേതാക്കളാണ്. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതി അവിടുത്തെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് അവര്‍ ഉത്തര്‍പ്രദേശിലേക്ക് ചുവടുമാറ്റിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+