കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
ജയ്പൂർ: വീണ്ടും വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് വിശ്വാസികൾക്ക് എതിരാണെന്നും കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ സമ്പത്ത് തട്ടിയെടുത്ത് ചിലർക്ക് വിതരണം ചെയ്യാനുള്ള ഗൂഢാലോചന കോൺഗ്രസ് നടത്തുന്നുണ്ടെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കിൽ നടന്ന ബി ജെ പി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
'രാജസ്ഥാനിൽ താൻ നടത്തിയ പ്രസംഗം ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതോടെ അവർ എന്നെ എല്ലായിടത്തും അധിക്ഷേപിക്കുകയാണ്. ഞാൻ ജനങ്ങളോട് പറഞ്ഞത് സത്യമാണ്. കോൺഗ്രസ് ജനങ്ങളുടെ സമ്പത്ത് തട്ടിയെടുത്ത് ചിലർക്ക് വിതരാണം ചെയ്യാൻ ഗൂഢാലോചന നടത്തുന്നുണ്ട്. രണ്ട് മൂന്ന് ദിവസം മുൻപ് കോൺഗ്രസിന്റെ ഈ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രീണന രാഷ്ട്രീയമായി ഞാൻ തുറന്നുകാട്ടി. ഇത് കോൺഗ്രസിനേയും ഇന്ത്യ സഖ്യത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ എന്നെ എല്ലായിടത്തും അഘിക്ഷേപിക്കുകയാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് സത്യത്തെ ഭയക്കുകയും തങ്ങളുടെ നയങ്ങൾ മറച്ചുവെയ്ക്കുകയും ചെയ്യുന്നത്', മോദി പറഞ്ഞു.

സമ്പത്തിൻ്റെ കണക്കെടുപ്പ് നടത്തുമെന്ന് അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ മോദി അത് തുറന്നുകാട്ടിയപ്പോൾ അവർ വിറയ്ക്കുന്നു', മോദി പറഞ്ഞു. കോൺഗ്രസ് ഭരണത്തിൽ ഒരാളുടെ വിശ്വാസം പിന്തുടരുക പ്രയാസമാണെന്നും മോദി ആരോപിച്ചു. കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹനുമാൻ ജയന്തി ആഘോഷിക്കാൻ വിശ്വാസികൾ തയ്യാറെടുക്കുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.
രാജസ്ഥാനിലെ ബന്‍സാരയില്‍ ഞായറാഴ്ച നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. 'തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തെ സ്വത്തിൻ്റെ ആദ്യ ഉടമസ്ഥാവകാശം മുസ്ലീങ്ങൾക്കാണെന്നാണ് അവർ പറഞ്ഞത്. എല്ലാവരുടെയും സ്വത്ത് ശേഖരിച്ച ശേഷം, കൂടുതൽ കുട്ടികളുള്ള ആളുകൾക്ക് അവർ അത് വിതരണം ചെയ്യും എന്നാണ് ഇതിനർത്ഥം. അവർ അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ? ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?', എന്നായിരുന്നു മോദിയുടെ വാക്കുകൾ.
പരാമർശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും ഇതുവരേയും യാതൊരു നടപടിയും കമ്മീഷൻ സ്വീകരിച്ചിട്ടില്ല.












Click it and Unblock the Notifications