'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ
ദില്ലി: ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തെ കുറിച്ചും ചായ വിറ്റ കുട്ടിക്കാലത്തെ കുറിച്ചും പലപ്പോഴും സംസാരിക്കാറുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാമോദര്‍ദാസ് മോദിയുടേയും ഹീരബ മോദിയുടേയും മൂന്നാമത്തെ മകനാണ് നരേന്ദ്ര മോദി. ചെറിയ പ്രായത്തില്‍ തന്നെ ആര്‍എസ്എസിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തി.
പ്രധാനമന്ത്രിയുടെ കുടുംബത്തെ കുറിച്ച് അത്ര വലിയ ചര്‍ച്ചകളൊന്നും നടന്ന് കാണാറില്ല. കാരണം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഗുജറാത്തില്‍ സാധാരണക്കാരായി കഴിയുകയാണ്. അതിനിടെ മോദിയുടെ സഹോദരന്മാരുടെ പേരില്‍ മോദിക്കെതിരെ ഒരു പത്രവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
പത്രവാർത്ത പ്രചരിക്കുന്നു
വളരെ പഴയ ഒരു പത്രക്കട്ടിംഗ് ആണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. മോദിയെക്കുറിച്ചും മോദിയുടെ കുട്ടിക്കാലത്തിലെ ചില സംഭവങ്ങളെ കുറിച്ചുമാണ് ഈ വാര്‍ത്തയില്‍ പറയുന്നത്. അച്ഛന്റെ മരണത്തിന് മോദിയാണ് ഉത്തരവാദിയെന്ന് സഹോദരങ്ങള്‍ ആരോപിക്കുന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്.
ദാമോദര്‍ദാസ് മുല്‍ചന്ത് മോദി
ആ പത്രക്കട്ടിംഗില്‍ പറയുന്നത് ഇതാണ്: ' നരേന്ദ്ര മോദിയുടെ അച്ഛനായ ദാമോദര്‍ദാസ് മുല്‍ചന്ത് മോദി താന്‍ ചായക്കച്ചവടം നടത്തിയിരുന്ന റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കല്‍ക്കരിയും ഇരുമ്പും മോഷ്ടിച്ച് വിറ്റും പോക്കറ്റടിച്ചുമായിരുന്നു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിച്ചിരുന്നത്'...
സ്വർണം മോഷ്ടിച്ചു
'മോഷ്ടിച്ച സാധനങ്ങള്‍ക്ക് പകരം ദാമോദര്‍ദാസ് മോദി സ്വര്‍ണമായിരുന്നു വാങ്ങി വെച്ചിരുന്നത്. എന്നാലത് കുട്ടിയായ നരേന്ദ്ര മോദി അച്ഛന്റെ പക്കല്‍ നിന്ന് മോഷ്ടിക്കുമായിരുന്നു. മകന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹിക്കാന്‍ വയ്യാതെ അച്ഛന് ഹൃദയാഘാതമുണ്ടായി'..
കേസ് വാജ്പേയി മുക്കി
'അദ്ദേഹത്തിന്റെ കുടുംബത്തിന് ആ സ്വര്‍ണം തിരിച്ച് പിടിക്കാന്‍ സാധിച്ചില്ല. അവര്‍ പോലീസിന് മുന്നില്‍ പരാതി നല്‍കി. കുടുംബത്തിന് മികച്ച ചികിത്സ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ദാമോദര്‍ദാസ് മോദി മരണത്തിന് കീഴടങ്ങി'. മോദിക്കെതിരായ ആ കേസ് 1996ല്‍ അടല്‍ ബിഹാരി വാജ്‌പോയി മുക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.
വൻ പ്രചാരണം
തിരഞ്ഞെടുപ്പ് ആയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്താ ക്ലിപ്പ് വ്യാജമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളായ പാര്‍ട്ടി അണികള്‍ വ്യാപകമായി മോദിക്കെതിരെയുളള ഈ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. ഈ വ്യാജ വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.
മരിച്ചത് 1989ല്‍ കാന്‍സര്‍ ബാധിച്ച്
ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് മോദിയുടെ സഹോദദരങ്ങളെ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. മോദിയുടെ പിതാവ് മരിച്ചത് 1989ല്‍ കാന്‍സര്‍ ബാധിച്ചാണ്. ആ സമയത്ത് നരേന്ദ്ര മോദി കൈലാസ മാനസ സരോവര്‍ യാത്രയില്‍ ആയിരുന്നുവെന്നും സഹോദരങ്ങള്‍ പറയുന്നു.
വാർത്ത തളളി സഹോദരങ്ങൾ
വീട്ടില്‍ നിരിച്ച് എത്തിയ നരേന്ദ്ര അച്ഛന് മാനസ സരോവറില്‍ നിന്നുളള പ്രസാദം നല്‍കി. അടുത്ത ദിവസം തന്നെ അച്ഛന്‍ മരണത്തിന് കീഴടങ്ങിയെന്നും സഹോദരങ്ങള്‍ പറഞ്ഞു. ദാമോദര്‍ദാസ് മോദിയുടെ മരണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മോദിയുടെ ജീവചരിത്രകാരനും തളളിക്കളഞ്ഞിട്ടുണ്ട്.
മോദി അന്ന് പറഞ്ഞത്
നരേന്ദ്ര മോദിയുടെ ജീവചരിത്രം എഴുതിയ നീലാഞ്ജന്‍ മുഖോപാധ്യായ പറയുന്നത് താന്‍ പുസ്തകത്തിന് വേണ്ട വിവര ശേഖരണത്തിനായി മോദിയോട് സംസാരിച്ചപ്പോള്‍ അച്ഛന്റെ മരണത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ 89-90 കാലത്താണ് മരണപ്പെട്ടത് എന്ന് പറഞ്ഞതായാണ് താന്‍ ഓര്‍ക്കുന്നത്.
പുണ്യജലം കൊടുത്തു
നരേന്ദ്ര മോദി- ദ മാന്‍, ദ ടൈംസ് എന്ന ജീവചരിത്രത്തില്‍ പറയുന്നത് 1967ല്‍ നരേന്ദ്ര മോദി വീടുമായുളള ബന്ധം ഉപേക്ഷിച്ച് പോയി എന്നാണ്. 1989ല്‍ അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് മോദി വീട്ടിലേക്ക് എത്തിയത്. താന്‍ അച്ഛന് മാനസസരോവറിലെ പുണ്യജലം കൊടുത്തതായി മോദി പറഞ്ഞുവെന്നും പുസ്തകത്തിലുണ്ട്.
ബിജെപിയുടെ ജനറല്‍ സെക്രട്ടറി
ദാമോദര്‍ ദാസ് മരിക്കുന്ന സമയത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു നരേന്ദ്ര മോദി. നരേന്ദ്ര മോദിയുടെ കുടുംബാംഗങ്ങളില്‍ നിന്നുളള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്നാണ്. വാര്‍ത്തയില്‍ പറയുന്നത് മോദി കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു എന്നാണ്.
വ്യാജ വാർത്ത
മോദി ജനിച്ചത് 1950ല്‍ ആണ്. മോദിയുടെ അച്ഛന്‍ മരിക്കുന്നത് 1989ലും. അങ്ങനെ വരുമ്പോള്‍ അച്ഛന്‍ മരിക്കുന്ന സമയത്ത് മോദിക്ക് 40 വയസ്സ് പ്രായം വരും. സമയമോ തിയ്യതിയോ സ്ഥലമോ പറയാത്ത, പലയിടത്തും അക്ഷരത്തെറ്റുകളുളള ഈ പത്രവാര്‍ത്തയിലെ ആരോപണങ്ങള്‍ ശരിയെന്ന് സ്ഥാപിക്കാവുന്ന ഒരു തെളിവും നിലവില്ല എന്നത് തന്നെ അവ അടിസ്ഥാനരഹിതമായ പ്രചാരണമാണ് എന്ന നിഗമനത്തിലേക്ക് എത്തിക്കുന്നു.