ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷകരുടെ പ്രതിഷേധ മാർച്ച്; ജന്തർ മന്തറിൽ കൂടുതൽ സേനയെ വിന്യസിച്ചു
ദില്ലി: ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ മാർച്ച് നടത്തുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദില്ലയിലെ ജന്തർ മന്തറിൽ സുരക്ഷ ശക്തമാക്കി പോലീസ്. ഇവിടെ കൂടുതൽ സേനയെ വിന്യസിക്കുമെന്നും ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ന് കർഷകർ സമരപ്പന്തലിലെത്തുമെന്നാണ് വിവരം.
'മേഖലയിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനയും പട്രോളിംഗും വർധിപ്പിക്കും.അതിർത്തി പരിശോധനയ്ക്കിടെ ഏതെങ്കിലും വാഹനത്തിൽ ടെന്റുകളോ മറ്റ് സാധനങ്ങളോ കണ്ടെത്തിയാൽ, അത് പിടിച്ചെടുക്കും, വാഹനം ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. വൻതോതിൽ വനിതാ പൊലീസുകാരെയും വിന്യസിക്കും. നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനയുടെ നിരവധി നേതാക്കൾ ജന്തർ മന്തറിലെ സമരസ്ഥലം സന്ദർശിച്ച് പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക് പിന്തുണ നൽകുമെന്ന് ശനിയാഴ്ച സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.ബ്രിജ്ഭൂഷൺ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കർഷകരെ കൂടാതെ കർഷകരും വിദ്യാർഥികളും തൊഴിലാളികളും ഖാപ്പ് പ്രതിനിധികളും ഞായറാഴ്‌ച ജന്തർമന്തറിലേക്ക് മാർച്ചും നടത്തും. രാത്രി ഏഴിന് മെഴുകുതിരി പ്രതിഷേധം നടക്കുന്നുമെന്നും എല്ലാ പൗരൻമാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും ഗുസ്‌തി താരങ്ങളായ ബജ്‌റംഗ് പൂനിയ, സാക്ഷി മലിക്, വിനേഷ് ഫോഗട്ട് എന്നിവർ അഭ്യർഥിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ജന്തർ മന്തറിൽ സമരം നടത്തുകയാണ് ഗുസ്തി താരങ്ങൾ.10 വർഷമായി സംഘടനാതലപ്പത്തിരിക്കുന്ന ബ്രിജ് ഭൂഷൺ പലപ്പോഴായി ലൈംഗികോദ്ദേശ്യത്തിൽ പെരുമാറിയെന്നാണ് ദില്ലി പോലീസിന് നൽകിയ പരാതിയിൽ ഗുസ്തി താരങ്ങളുടെ ആരോപണം.
ശ്വസന രീതി പരിശോധിക്കാനെന്ന വ്യാജേന രഹസ്യ ഭാഗങ്ങളിൽ കടന്ന് പിടിച്ചെന്നും അപമര്യാദയായി പെരുമാറിയന്നും പരാതിയിൽ ആരോപിക്കുന്നു. ഡൽഹിയിലെ ബ്രിജ് ഭൂഷന്റെ ഓഫീസിൽവെച്ച് സമ്മതമില്ലാതെ തുടയിൽ സ്പർശിക്കുകയും മാറിടത്തിൽ കൈവെക്കുകയും ചെയ്തുവെന്നതടക്കമുള്ള ഗുരുത ആരോപണങ്ങളാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ രണ്ട് കേസുകൾ പോലീസ് എടുത്തിട്ടുണ്ട്. ഒന്നിൽ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications